മംഗലം പാലത്തെ റോഡ് തകർച്ചക്ക് താൽക്കാലിക പരിഹാരമൊരുക്കും

വടക്കഞ്ചേരി: മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയുടെ ഭാഗമായുള്ള മംഗലം പാലം ഭാഗത്തെ റോഡിൻെറ ശോച്യാവസ്ഥ രണ്ട് ദിവസത്തിനുള്ളിൽ താൽക്കാലികമായി പരിഹരിക്കുമെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം അധികൃതർ പറഞ്ഞു. കുഴികളിൽ വലിയ കരിങ്കല്ല് പതിച്ച് ബലപ്പെടുത്താൻ എസ്റ്റിമേറ്റ് കൊടുത്തിട്ടുണ്ട്. അതിനു മുമ്പ് ലഭ്യതയനുസരിച്ച് മെറ്റലോ മറ്റോയിട്ട് കുഴികൾ മൂടി വാഹനം മറിയാതെ കടന്നു പോകാൻ സൗകര്യമൊരുക്കുമെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം എ.ഇ ഗിരീഷ് പറഞ്ഞു. ഇവിടത്തെ വളവിൽ ഭാരവാഹനങ്ങൾ നിന്ന് തിരിഞ്ഞാണ് പോകുന്നത്. ഇതിനാൽ സാധാരണ ടാറിങ്ങിൽ റോഡ് നിലനിൽക്കില്ല. ടാറും അടിയിലെ മെറ്റലും ഇളകിപ്പോകും. ഇതിനകം മൂന്നുതവണ ക്വാറി വേസ്റ്റ് ഇട്ട് കുഴികൾ മൂടിയെങ്കിലും ഒന്നും നിലനിന്നില്ല. ഇതിനാലാണ് പാറക്കല്ലുകൾ പാകി ഉറപ്പിക്കുന്നത്. ഇതിന് പഴയ കല്ലും വേണം. പുതിയ കല്ലായാൽ വാഹനങ്ങളുടെ ടയർ പൊട്ടുമെന്നതാണ് കാരണം. അടുത്ത ദിവസം തന്നെ പ്രവൃത്തി നടത്തും. അതേസമയം, അപായ കുഴികൾ മൂടാൻ പൊതുമരാമത്ത് അധികാരികൾ വൈകുന്നതിനെതിരെ യാത്രക്കാർ സംഘടിച്ച് വകുപ്പ് മന്ത്രിക്കും മറ്റും കത്തയച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.