ചുള്ളിയോട് കാട്ടാന നശിപ്പിച്ച അടുക്കത്ത് ഹമീദിന്റെ കൃഷിയിടം
പൂക്കോട്ടും പാടം: ചുള്ളിയോട് ജനവാസ മേഖലകളിൽ കാട്ടാന ശല്യം വീണ്ടും രൂക്ഷമാകുന്നു. ചുള്ളിയോട് ഉണ്ണിക്കുളത്ത് ഞായറാഴ്ച പുലർച്ചെ ഇറങ്ങിയ കാട്ടാന വ്യാപകമായ കൃഷിനാശമാണ് വരുത്തിവെച്ചത്. ഉണ്ണിക്കുളം സ്വദേശി അടുക്കത്ത് ഹമീദിന്റെ വീടിന് മുന്നിൽ കൃഷി ചെയ്തിരുന്ന നിരവധി കമുകുകളാണ് കാട്ടാന ഒടിച്ചുനശിപ്പിച്ചത്. വലിയ തോതിലുള്ള സാമ്പത്തിക നഷ്ടമാണ് കർഷകനായ ഹമീദിന് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.
ചുള്ളിയോട് മേഖലയിൽ സമീപകാലത്തായി നിരന്തരം കാട്ടാനക്കൂട്ടം ഇറങ്ങുന്നത് നാട്ടുകാരെയും കർഷകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തുകയാണ്. സന്ധ്യ മയങ്ങിയാൽ പുറത്തിറങ്ങാൻപോലും ഭയക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ. വിവരമറിഞ്ഞ് വനം വകുപ്പിന്റെ ദ്രുതപ്രതികരണ സേന സ്ഥലത്തെത്തി പരിശോധന നടത്തി നാശനഷ്ടം വിലയിരുത്തി. നിരന്തരമുണ്ടാകുന്ന കാട്ടാനശല്യത്തിന് വനംവകുപ്പിന്റെ ഭാഗത്തുനിന്ന് താൽകാലിക നടപടികൾക്കപ്പുറം ശാശ്വതമായ ഒരു പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.