കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജിൽ ഇറിഗേഷൻ ചീഫ് എൻജിനീയർ പി. ശ്രീദേവിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധന നടത്തുന്നു
തിരൂർ: അപകടഭീഷണിയായ കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് അഡ്വ. വി.എസ്. ജോയ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ഇറിഗേഷൻ ചീഫ് എൻജിനീയർ പി. ശ്രീദേവിയുൾപ്പെടെയുള്ള സാങ്കേതിക വിദഗ്ധ സംഘവും കൂടെയുണ്ടായിരുന്നു. പരിശോധനയിൽ പാലത്തിന്റെ അഞ്ച് സ്പാനുകളും പൂർണമായും തകർന്ന നിലയിലാണെന്നും തൂണുകൾക്ക് 52 സെന്റിമീറ്റർ വരെ താഴ്ച സംഭവിച്ചതായും കണ്ടെത്തി.
മംഗലം പഞ്ചായത്തിലെ മംഗലത്തെയും കൂട്ടായിയെയും ബന്ധിപ്പിക്കുന്ന പ്രധാന മാർഗമായ പാലം ഉപയോഗശൂന്യമായതോടെ പ്രദേശവാസികൾക്ക് ഏകദേശം 15 കിലോമീറ്റർ ചുറ്റി സഞ്ചരിച്ചാണ് യാത്ര ചെയ്യേണ്ടിവരുന്നത്. നിലവിൽ നിർമാണത്തിലിരിക്കുന്ന ലോക് കം ബ്രിഡ്ജ് സിംഗിൾ ലൈൻ പാലമായതിനാൽ അത് ഡബിൾ ലൈൻ പാലമാക്കി മാറ്റുന്നതിനുള്ള എസ്റ്റിമേറ്റ് അടിയന്തരമായി പുതുക്കി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. തീരദേശ മേഖലയിലെ ഗതാഗത ആവശ്യങ്ങൾ കണക്കിലെടുത്ത് ഭാവി ആവശ്യങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് പുതിയ പാലം നിർമ്മിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മെക്കാനിക്കൽ ചീഫ് എൻജിനീയർ പി. ബിജോയ്, ഐ.ഡി.ആർ.ബി. ചീഫ് എൻജിനീയർ ആർ. പ്രിയേഷ്, എസ്.ഇ പി.എച്ച്. പ്രീതി, കെ.ഇ. ആർ.ഐ. ഡയറക്ടർ എം.എസ്. സുത, എക്സിക്യൂട്ടീവ് എൻജിനീയർ പുഷ്പരാജൻ എന്നിവരടങ്ങിയ സാങ്കേതിക വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. മംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.എം. റംല, വൈസ് പ്രസിഡന്റ് എ.കെ. സലിം, എം. അബ്ദുല്ലക്കുട്ടി, സി.എം. പുരുഷോത്തമൻ, അനിത കിഷോർ, സി.എം. ഹസ്സൻ അനീഷ്, വി.പി. മൊയ്ദീൻകോയ, സലാം താണിക്കാട്, സി.എം.ടി.സീതി, സലീം കൂട്ടായി എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.