ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് മൊബൈൽ
ഫോൺ വെളിച്ചത്തിൽ പരിശോധന നടത്തുന്നു
കാളികാവ്: ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും ചികിത്സയും തകരാറിലായി. വൈദ്യുതി ഇല്ലാതായതോടെ ഇ-ഹെൽത്ത് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ആശുപത്രി ചികിത്സ സംവിധാനങ്ങൾ ഉൾപ്പെടെ പ്രവർത്തന രഹിതമായി. കുത്തിവെപ്പ് നടപടികൾ അടക്കം നടക്കുന്നത് മൊബൈൽ ഫോൺ വെളിച്ചത്തിൽ. ഡോക്ടർമാരും രോഗികളും ജീവനക്കാരും വലഞ്ഞു.
രോഗികളുടെ ഒ.പി ടിക്കറ്റ്, ഡോക്ടറുടെ കുറുപ്പടികൾ, ലാബ് റിസൾട്ടുകൾ, മരുന്ന് വിതരണം എല്ലാം കമ്പ്യൂട്ടറൈസ്ഡാണ്. ഇ ഹെൽത്ത് സംവിധാനം വഴി ലിങ്ക് ആയതിനാൽ വൈദ്യുതി അനിവാര്യമാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച പ്രാഥമിക ആശുപത്രിയായി തിരഞ്ഞെടുത്ത ഈ കുടുംബാരോഗ്യ കേന്ദ്രത്തിനായി ലക്ഷങ്ങൾ ചെലവഴിച്ച് ജനറേറ്റർ സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ, സ്ഥാപിച്ച് പോയതല്ലാതെ ഇതുവരെ ഒരു സർവിസ് പോലും നടത്തിയിട്ടില്ല. ജനറേറ്റർ തകരാറിലായി രണ്ടാഴ്ച കഴിഞ്ഞെങ്കിലും നന്നാക്കിയിട്ടില്ല. ഇടക്കിടെ കറണ്ട് പോകുന്നതോടെ ആശുപത്രിയിലെ ചികിത്സ സംവിധാനങ്ങളെല്ലാം തകരാറിലാകുകയാണ്.
ബുധനാഴ്ച നടക്കുന്ന പ്രതിരോധ കുത്തിവെപ്പ് സംവിധാനങ്ങളെല്ലാം മൊബൈൽ വെളിച്ചത്തിലാണ് നടന്നത്. അടിയന്തരമായി ജനറേറ്റർ തകരാർ പരിഹരിക്കുകയോ, ജനറേറ്റർ താൽക്കാലികമായി വാടകക്ക് എത്തിച്ച് ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കാൻ പഞ്ചായത്ത് ഭരണ സമിതി തയാറാകണമെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.