മലപ്പുറം: ജില്ലയിൽ സുരക്ഷിതമല്ലാത്ത കേബിൾ വഴി അപകടം വർധിക്കുന്നതായി വൈദ്യുതാപകട നിവാരണസമിതി ജില്ലതല യോഗം. വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ടതും അപകടകരമാകുന്ന തരത്തിലുള്ള വിവിധ വിഷയങ്ങൾ സംബന്ധിച്ചും ചർച്ച ചെയ്തു. എ.ഡി.എം എൻ.എം. മെഹറലി അധ്യക്ഷത വഹിച്ചു. വൈദ്യുതി ബോർഡിന്റെ ക്ലിയറൻസ് ഇല്ലാതെ സുരക്ഷിതമല്ലാത്ത രീതിയിലുള്ള ജിയോ കേബിളുകൾ സ്ഥാപിക്കുന്നതുമൂലം അപകടങ്ങൾ സംഭവിക്കുന്നത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സമാനരീതിയിലുള്ള പരാതി വരുന്നതിനാൽ വിഷയത്തിൽ സംസ്ഥാന സർക്കാറുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ എ.ഡി.എം നിർദേശം നൽകി.
കേബിൾ ടി.വി ജീവനക്കാർ വൈദ്യുതി ബോർഡുകളിൽ അനധികൃതമായി കേബിളുകൾ സ്ഥാപിക്കുന്നതിനാൽ കെ.എസ്.ഇ.ബി ജീവനക്കാർക്ക് ജോലി ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതുസംബന്ധിച്ച പരാതികൾ തീർക്കാൻ ഓരോ ഡിവിഷനുകൾക്ക് കീഴിലും കണക്കെടുപ്പ് നടത്താൻ തീരുമാനിച്ചു.
മുണ്ടക്കടവ്, വാണിയംപുഴ കോളനികളിൽ നടത്തിയ പരിശോധനയിൽ അപകടകരമായ രീതിയിൽ വയറിങ് നടത്തിയത് കണ്ടെത്തി. ഇത്തരത്തിലുള്ള വയറിങ് സ്ഥാപിക്കൽ സുതാര്യമാക്കണമെന്ന് ആവശ്യമുയർന്നു. ഇക്കാര്യത്തിൽ ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെ ഐ.ടി.ഡി.പിയുമായി ബന്ധപ്പെട്ട് പരിഹാരം കാണാൻ തീരുമാനമെടുത്തു.
ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി തൂണിലേക്ക് ചാഞ്ഞ സ്വകാര്യ വ്യക്തികളുടെ അപകടകരമായ മരങ്ങൾ മുറിക്കാൻ നോട്ടീസ് നൽകാനും അല്ലാത്തപക്ഷം തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ മുറിക്കാനും തീരുമാനിച്ചു. ഇതിനുള്ള ചെലവ് വ്യക്തികളിൽനിന്ന് ഈടാക്കും. പൊതുമരാമത്ത് വിഭാഗത്തിന്റെ ഭൂമിയിലെ അപകടകരമായ മരങ്ങൾ മുറിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കത്ത് നൽകും.
വൈദ്യുതി തൂണുകളിലെ അനധികൃത പരസ്യബോർഡുകൾ, നോട്ടീസ് പതിക്കൽ എന്നിവയിൽ ഹൈകോടതി നിർദേശപ്രകാരം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപടിയെടുക്കും.
റോഡ് വീതികൂട്ടുമ്പോൾ വൈദ്യുതി തൂൺ റോഡരികിലേക്ക് മാറ്റാൻ നടപടിയുണ്ടാവുന്നില്ലെന്ന് പരാതിയുയർന്നു. ഇത് ഇരുചക്രവാഹനയാത്രികർ ഉൾപ്പെടെ അപകടത്തിൽപെടാൻ കാരണമാകുന്നുണ്ട്.
പൊതുമരാമത്ത് വിഭാഗം ഇക്കാര്യത്തിൽ പരിഹാരം കാണണമെന്ന് ആവശ്യമുയർന്നു. അനധികൃത കമ്പിവേലി സ്ഥാപിക്കുന്നതിലെ അപകടാവസ്ഥ സംബന്ധിച്ച് ബോധവത്കരണം നടത്താനും തീരുമാനിച്ചു. യോഗത്തിൽ മഞ്ചേരി ഇലക്ട്രിക്കൽ വിഭാഗം ചീഫ് എക്സിക്യൂട്ടിവ് എൻജിനീയർ ടി.എസ്. ജയശ്രീ, ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ശോഭി ജോർജ്, ജില്ലയിലെ വിവിധ സെക്ഷനുകളിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
മലപ്പുറം: കഴിഞ്ഞ ഒന്നരവർഷത്തിനിടെ വൈദ്യുതാഘാതമേറ്റ് ജില്ലയിൽ മരിച്ചത് 30 പേർ. 2022-23 കാലയളവിൽ വൈദ്യുതാഘാതം കാരണം 21 മരണമാണ് സംഭവിച്ചത്. മൂന്ന് കരാർ തൊഴിലാളികളും ഒരു ബോർഡ് ജീവനക്കാരനും കൂടാതെ വൈദ്യുതി അപകടങ്ങളിൽപെട്ട് 17 പൊതുജനങ്ങൾക്കും ജീവഹാനി സംഭവിച്ചു. മൂന്ന് മൃഗങ്ങളും ഈ കാലത്ത് ഷോക്കേറ്റ് മരിച്ചു.
2023-24 കാലയളവിൽ ഇതുവരെ ഒമ്പത് പൊതുജനങ്ങളാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. നാല് മൃഗങ്ങൾക്കും ഷോക്കേറ്റ് ജീവൻ നഷ്ടപ്പെട്ടു. ലോഹത്തോട്ടി, ഏണി തുടങ്ങിയ ഉപകരണങ്ങൾ വൈദ്യുതി ലൈനിൽ തട്ടിയാണ് പൊതുജനങ്ങൾ വൈദ്യുതാഘാതമേൽക്കാനുള്ള പ്രധാന കാരണം. നിർമാണ സ്ഥലങ്ങളിലെ ഗുണനിലവാരമില്ലാത്ത വയറിങ്, മറ്റു ഇലക്ട്രിക് ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങിയവയിൽനിന്ന് പൊതുജനങ്ങൾക്ക് ഷോക്കേറ്റ് ജീവൻ നഷ്ടപ്പെടുന്ന സ്ഥിതിയുമുണ്ടായി. നിലമ്പൂർ മേഖലയിൽ റബർ മരങ്ങൾ വെട്ടി വാഹനങ്ങളിൽ കൊണ്ടുപോകുമ്പോൾ ലൈനിൽ തട്ടിയും ഇരുമ്പുതോട്ടി ഉപയോഗം മൂലവും അപകടം ഉണ്ടാകുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.