മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ-ജനപ്രതിനിധി സംഘം കോട്ടപ്പടിയിൽ പരിശോധന നടത്തുന്നു

മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും

മലപ്പുറം: ജില്ല ആസ്ഥാനമായ മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം പി.ഡബ്ല്യു.ഡി ഹൗസില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതികളുടെയും യോഗം തീരുമാനിച്ചു. മലപ്പുറം നഗരത്തിന്റെയും സമീപ പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിന് ഉതകുന്ന മാസ്റ്റര്‍ പ്ലാനാണ് തയാറാക്കുക. സിവില്‍ സ്റ്റേഷനിലെ 44 ഏക്കര്‍ ഭൂമി പരമാവധി പ്രയോജനപ്പെടുത്തും.

കോട്ടപ്പടിയിലുളള സര്‍ക്കാര്‍ ഓഫിസുകള്‍ സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നതോടെ ലഭ്യമാകുന്ന സ്ഥലം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ഉപയോഗിക്കും. 65 കോടി രൂപ ചെലവില്‍ സിവില്‍ സ്റ്റേഷനില്‍ റവന്യൂ ടവര്‍ നിർമിക്കും. ഇതിനായി ഏഴ് കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മലപ്പുറം കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാള്‍ നവീകരണത്തിന് ഒരുകോടി രൂപയുടെ പദ്ധതി തയാറാക്കും. മലപ്പുറം നഗരസഭ പരിധിയിലെ 19 റോഡുകളുടെ നവീകരണത്തിന് 84 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.

മലപ്പുറം-തിരൂര്‍ റോഡിന്റെ നവീകരണം, താലൂക്ക് ആശുപത്രി സൂപ്പര്‍ സ്‌പെഷാലിറ്റിയാക്കി മാറ്റുന്നത് തുടങ്ങി മലപ്പുറത്തിന്റെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്ന വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. മുണ്ടുപറമ്പ്-ബൈപ്പാസ് റോഡ്, അങ്ങാടിപ്പുറം- കൊണ്ടോട്ടി റോഡ്, മോങ്ങം -വള്ളുവമ്പ്രം ബൈപ്പാസ്, മലപ്പുറം-ചെമ്മങ്കടവ് ചട്ടിപ്പറമ്പ് റോഡ്, മങ്ങാട്ടുപുലം പാലം, പൊന്നാനി-ഊട്ടി റോഡ് നവീകരണം, മലപ്പുറം ടൗണ്‍ ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം, മലപ്പുറം-കാടാമ്പുഴ-വെട്ടിച്ചിറ റോഡ്, മഞ്ചേരി-കിഴിശ്ശേരി റോഡ് നവീകരണം, മിനി ഊട്ടി റോഡ് നവീകരണം, നമ്പ്രാണി തടയണ ടൂറിസം പദ്ധതി, കോട്ടപ്പടി ജങ്ഷന്‍ വീതി കൂട്ടല്‍, പി.എസ്.സി, ആര്‍.ടി ഓഫിസ് എന്നിവക്കായി പ്രത്യേക കെട്ടിടം, മലപ്പുറത്ത് സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയം തുടങ്ങി നിരവധി പദ്ധതികള്‍ പരിഗണിച്ചാണ് മാസ്റ്റര്‍ പ്ലാന്‍. ജില്ലയുടെ വികസനത്തിന് സഹായകമാകുന്ന ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുടെ നിർമാണം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

പാലക്കാട് - കോഴിക്കോട് ദേശീയ പാതയുടെ വികസനത്തിന് 172 കോടിയുടെ പ്രവൃത്തികൾ നടപ്പാക്കും. മക്കരപ്പറമ്പിലെയും മോങ്ങത്തെയും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള പദ്ധതി, മലപ്പുറം-വേങ്ങര, മലപ്പുറം-മഞ്ചേരി തുടങ്ങിയ റോഡുകളുടെ വികസനവും മാസ്റ്റര്‍ പ്ലാനിലുണ്ടാകും. കൂടുതല്‍ സ്ഥലമേറ്റെടുത്ത് നിലവിലുള്ള പാതകള്‍ക്ക് വീതികൂട്ടി ഇരട്ടിപ്പിക്കാനും ഗതാഗതം സുഗമമാക്കാനുമാനും ലക്ഷ്യമിടുന്ന ‘ഡിസൈന്‍ റോഡുകള്‍’, റോഡിന്റെ ഇരുവശങ്ങളിലും സൗന്ദര്യവത്കരണ പ്രവൃത്തികള്‍ എന്നിവയും നടപ്പാക്കും.

യോഗത്തില്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍, പി.ഡബ്ല്യു.ഡി അഡീഷണല്‍ സെക്രട്ടറി വി.ആര്‍. വിനോദ്, ജില്ല കലക്ടര്‍ വിനയ് ഗോയല്‍, എ.ഡി.എം പി.ഒ. സാദിഖ്, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍മാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സൻ അഡ്വ. വി. റിനിഷ, മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് റെജുല പെലത്തൊടി, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി. ഷാജി (കോഡൂര്‍), അനീസ കോടാലി (പൂക്കോട്ടൂര്‍), എം.കെ. സഫിയ (പുല്‍പറ്റ), സി. ബുഷ്റ (ആനക്കയം), നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സൻ ജിതേഷ് ജി. അനില്‍, സ്ഥിരം സമിതി അധ്യക്ഷരായ ഹാരിസ് ആമിയന്‍, പരി അബ്ദുല്‍ മജീദ്, പൂക്കോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. ജംഷാദ് മാസ്റ്റര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - A master plan will be prepared for the comprehensive development of Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.