‘ഓപറേഷന്‍ സേഫ് വാക്കി’ന്റെ ഭാഗമായി കൊണ്ടോട്ടി മേഖലയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു
കൊണ്ടോട്ടി: നിരത്തുകളിലും നിരത്തുവക്കുകളിലും കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് പ്രത്യേക പരിശോധനയും കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. ‘സേഫ് വാക്ക്’നടപടികളുടെ ഭാഗമായി കൊണ്ടോട്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പധികൃതര്‍ പരിശോധന നടത്തി. നിയമം ലംഘിച്ച് വാഹനങ്ങള്‍ നിര്‍ത്തിയിട്ടതിനടക്കം ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിഴ നേരിട്ട് ഈടാക്കുന്നതിനു പകരം കുറ്റക്കാര്‍ക്ക് ചെല്ലാന്‍ തയാറാക്കി കോടതി നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തു.
സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഇരകളാകുന്നതില്‍ 28 ശതമാനവും കാല്‍നട യാത്രക്കാരാണ്. കാൽനടക്കാരെ പരിഗണിക്കാതെ വാഹനമോടിക്കുന്നതും നടന്നു പോകാനുള്ള വഴികള്‍ തടല്ലപ്പെടുത്തി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും ജില്ലയിലും വർധിക്കുന്നതായി കഴിഞ്ഞ ദിവസം തിരൂരില്‍ നടന്ന മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്ങില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ‘സേഫ് വാക്ക്’നടപടികള്‍ കര്‍ശനമാക്കിയത്.
കൊണ്ടോട്ടി താലൂക്കില്‍ വിമാനത്താവള ജങ്ഷന്‍, കൊണ്ടോട്ടി, കാടപ്പടി, പള്ളിക്കല്‍ ബസാര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ സീബ്രാ ക്രോസിലും റോഡരികിലെ നടപ്പാതയിലും വാഹനങ്ങള്‍ നിര്‍ത്തിയിട്ടതടക്കമുള്ള നിയമ ലംഘനങ്ങള്‍ കണ്ടെത്തി. കൊണ്ടോട്ടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീക്ക്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.കെ. മുസ്തഫ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. ജീവനക്കാരുടെ കുറവും ഇത്തരത്തിലുള്ള ഇടപെടലുകള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.