കടൽക്ഷോഭത്തിൽ തകർന്ന പരപ്പനങ്ങാടിയിലെ കരിങ്കൽ ഭിത്തി
പരപ്പനങ്ങാടി: പരമ്പരാഗത വള്ളങ്ങളുടെ പ്രതീക്ഷയായി കഴിഞ്ഞ ദിവസങ്ങളിൽ വലകയറിയ മത്തിച്ചാകരക്കിടയിൽ കടൽക്ഷോഭം രൂക്ഷമായത് തീരത്ത് കണ്ണീർ കടലിരമ്പം തീർത്തു. ഏറെക്കാലമായി മത്സ്യലഭ്യതയില്ലാതെ വറുതിയിലകപ്പെട്ട തീരത്ത് മഴ തിമിർത്തതോടെയാണ് ആശ്വാസച്ചാകര വന്നെത്തിയത്. ഇന്ധന ഉപയോഗം വഴി കുന്നുകൂടിയ കടബാധ്യതകൾ അകറ്റാനും മത്സ്യബന്ധന ഉപകരണങ്ങൾ പുതുക്കാനും ഈ അവസരം ഉപയോഗപ്പെടുകയും മത്സ്യത്തൊഴിലാളികളുടെ ജീവിതം ചാകര വഴി പച്ചപിടിക്കുകയും ചെയ്യുന്നതിനിടെയിലാണ് കടൽ ഇളകിമറിഞ്ഞത്.
ലക്ഷങ്ങളുടെ മത്തിക്കോളുമായി കരക്കടിയുന്ന വള്ളങ്ങളിൽനിന്ന് ആയിരങ്ങൾ തൊഴിൽ വിഹിതമായി ഓരോ മത്സ്യത്തൊഴിലാളിയും വീടുകളിലെത്തിയതോടെ തീരവും വിപണിയും ഉണർന്നിരുന്നു. എന്നാൽ, മഴയും കാറ്റും ശക്തമാവുകയും തിരമാലകൾ ശക്തമാവുകയും ചെയ്തതോടെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങളും ഹാർബറുകളിൽ നങ്കൂരമിട്ടിരിക്കുകയാണ്. ട്രോളിങ് നിരോധനത്തെ തുടർന്ന് ബോട്ടുകളുടെ ആഴക്കടൽ അരിച്ചുപെറുക്കിയുള്ള മത്സ്യബന്ധനം നിലച്ച സമയത്താണ് പരമ്പരാഗത വള്ളങ്ങൾക്ക് ചാകരക്കൊയ്ത്തുണ്ടായത്. വലിയ തോതിൽ മീൻ കിട്ടിയ കഴിഞ്ഞ ദിവസത്തെ ആഹ്ലാദാരവങ്ങൾ നിലക്കുന്നതിന് മുമ്പാണ് പ്രതികൂല കാലാവസ്ഥയിൽ എല്ലാം നിശ്ചലമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.