മഞ്ചേരി മെഡിക്കൽ കോളജ് ക്രിട്ടിക്കൽ കെയർ ബ്ലോക്ക് പരിസരത്തെ മണ്ണ് പൂർണമായും നീക്കിയപ്പോള്‍
മഞ്ചേരി മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് മണ്ണുനീക്കൽ പൂർത്തിയായി
മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമാണത്തിലിരിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ (തീവ്രപരിചരണ വിഭാഗം) പരിസരത്തുനിന്ന് മണ്ണ് നീക്കംചെയ്യുന്ന പ്രവൃത്തി പൂർത്തിയായി. ഇതോടെ പ്രതിസന്ധിയിലായിരുന്ന നിർമാണ പ്രവൃത്തികൾ ഉടൻ പുനരാരംഭിക്കും. പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ജില്ലയിലെ ആരോഗ്യമേഖലക്ക് കൂടുതൽ ഊർജവും രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സയും ഉറപ്പാക്കാനാകും.
സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് മണ്ണുനീക്കൽ പ്രവൃത്തി ആരംഭിക്കാനായിരുന്നില്ല. ഇത് ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ നിർമാണത്തെ പ്രതികൂലമായി ബാധിച്ചു. അഡ്വ. എം. റഹ്മത്തുല്ല എം.എൽ.എ നടത്തിയ ഇടപെടലുകളാണ് പ്രശ്നത്തിന് വേഗത്തിൽ പരിഹാരമുണ്ടാക്കിയത്. മണ്ണുനീക്കലുമായി ബന്ധപ്പെട്ട് എം.എൽ.എ രണ്ടുതവണ ആശുപത്രി അധികൃതരെ ഉൾപ്പെടുത്തി യോഗം വിളിച്ചിരുന്നു.
ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവർക്കൊപ്പം ജില്ല കലക്ടറും ഈ യോഗങ്ങളിൽ പങ്കെടുത്തു. തുടർന്ന് ജില്ല വികസന സമിതി യോഗത്തിലും എം.എൽ.എ വിഷയം ഉന്നയിച്ചതോടെയാണ് നടപടികൾ വേഗത്തിലായത്. ഏകദേശം 4000 ക്യുബിക് മീറ്റർ മണ്ണാണ് നീക്കംചെയ്തത്. പുല്ലഞ്ചേരിയിലെ സർക്കാർ പുറമ്പോക്കുഭൂമിയിലാണ് നിബന്ധനകൾക്കു വിധേയമായി മണ്ണ് സംഭരിച്ചത്. 12 ലോറികളും നാലു മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ച് ദിവസം 50 ലോഡിലധികം മണ്ണാണ് നീക്കം ചെയ്തത്.
മഞ്ചേരി ലാൻഡ് ട്രൈബ്യൂണൽ തഹസിൽദാർ എം. മുകുന്ദനാണ് പ്രവൃത്തിയുടെ നോഡൽ ഓഫിസറായി മേൽനോട്ടം വഹിച്ചത്. ദേശീയ ആരോഗ്യദൗത്യത്തിനു കീഴിൽ പി.എം ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ മുഖേനയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാധുനിക ക്രിട്ടിക്കൽ കെയർ ബ്ലോക്ക് ഒരുങ്ങുന്നത്. ആശുപത്രിയോട് ചേർന്നുള്ള പൊതുമരാമത്ത് വകുപ്പിന്റെ പഴയ വിശ്രമ കേന്ദ്രം പ്രവർത്തിച്ചിരുന്ന 64 സെൻറ് ഭൂമിയിലാണ് നിർമാണം.
ഇതിൽ 24 സെൻറിൽ 45,000 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള നാലുനില കെട്ടിടത്തിനാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് കെട്ടിടത്തിന്റെ നിർമാണ കരാർ. 23.75 കോടി രൂപയുടെ ടെൻഡറിൽ 17.25 കോടി രൂപ കെട്ടിട നിർമാണത്തിനും ബാക്കി തുക ആധുനിക മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനുമാണ് വിനിയോഗിക്കുന്നത്. മണ്ണുനീക്കൽ പൂർത്തിയായതോടെ ബാക്കി നിർമാണപ്രവൃത്തികൾ അതിവേഗം പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.