സിബിൻ, അൻസിഫ്
എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ
പൊന്നാനി: ഓപറേഷൻ തൂഫാന്റെ ഭാഗമായി ലഹരി സംഘങ്ങളെ നിരീക്ഷിക്കുന്നതിനിടെ പൊന്നാനിയിലെ ലോഡ്ജിൽനിന്ന് എം.ഡി.എം.എ പിടികൂടി. സംഭവത്തിൽ രണ്ട് യുവാക്കളെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി വണ്ടിപ്പേട്ട സ്വദേശി അമ്പലത്ത് വീട്ടിൽ ആൻസിഫ് (23), പുറങ്ങ് സ്വദേശി കണ്ണത്ത് വീട്ടിൽ സിബിൻ (23) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾ താമസിച്ചിരുന്ന സൗകര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് 3.135 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. എം.ഡി.എം.എ തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്, ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ട്യൂബ്, പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറുകൾ, ലഹരി വിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 11,000 രൂപ എന്നിവയും പൊലീസ് കണ്ടെടുത്തു.
പൊന്നാനി സർക്കിൾ ഇൻസ്പെക്ടർ അനീഷിന്റെ നിർദേശപ്രകാരം പൊന്നാനി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.വി. ജിഷ്ണുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. എസ്.ഐ ടി. വിനോദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനിൽ വിശ്വൻ, സനീഷ്, എസ്. പ്രശാന്ത് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ പ്രണവ്, ഭാഗ്യരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ മാസം കുണ്ടുകടവിൽ നടന്ന വധശ്രമക്കേസിൽ പ്രതിയായ ആൻസിഫ് ഒളിവിലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പ്രതികൾ എം.ഡി.എം.എയുമായി പിടിയിലായത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്ത് പൊന്നാനി സബ് ജയിലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.