തിരൂർ: പുറത്തൂർ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന ജലാശയ സംരക്ഷണ പ്രവൃത്തികളായ കുളം നിർമാണം, തോടുകളുടെ നവീകരണ പ്രവർത്തനങ്ങൾ എന്നിവ ജില്ലക്ക് മാതൃകയാകുന്നു. വേനൽ ചൂട് പ്രതിരോധിക്കാനും ജലം സംരക്ഷിച്ചു നിർത്താനുമായി മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലായി 14 പുതിയ കുളങ്ങളാണ് പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി നിർമിച്ചത്. നിർമാണ പ്രവൃത്തി തൊഴിലുറപ്പ് പദ്ധതി ജില്ല ജെ.പി.സി പ്രീതി മേനോൻ, ജില്ല എൻജിനീയർ ഫാത്തിമ തെസ്നീം, ജില്ല അഗ്രികൾച്ചർ എൻജിനീയർ റാബിയ എന്നിവർ സന്ദർശിച്ചു.
ജലക്ഷാമം നേരിടുന്ന കൊടുംവേനലിൽ ഇത്തരം പ്രവൃത്തികൾ വരും വർഷങ്ങളിൽ മഴവെള്ളം സംഭരിച്ച് നിർത്തി ഭൂഗർഭ ജലനിരപ്പ് ഉയർത്തുന്നതിനും വരൾച്ചയെ പ്രതിരോധിക്കാനും സഹായിക്കും. കടുത്ത വരൾച്ച നേരിടുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണസമിതി വരുംവർഷങ്ങളിലേക്കുള്ള പ്രതിരോധ മാർഗമെന്നോണം കാലഹരണപ്പെട്ടതും പുതിയതുമായ കുളങ്ങളുടെ നിർമാണവും പൊതുകുളങ്ങളുടെ പുനരുദ്ധാരണവും ഉൾപ്പെടുത്തി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യത ഉപയോഗിച്ച് പദ്ധതി തയാറാക്കി നടപ്പിലാക്കുന്നത്.
പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ഒ. ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് സുഹറ ആസിഫ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. ഉമ്മർ, കെ.ടി. പ്രശാന്ത്, ഖദീജ ബീവി എന്നിവരുടെ പിന്തുണയിൽ തൊഴിലുറപ്പ് പദ്ധതി ജീവനക്കാരായ എം. മുഹമ്മദ് അഷ്കർ, പി.പി. രജീഷ്, എ.കെ. പ്രിയങ്ക, പി.പി രേഷ്മ, പി.പി. അജിത, വി.പി. ശ്രീദേവി എന്നിവർ പദ്ധതിക്ക് മേൽനോട്ടം വഹിച്ചു. പഞ്ചായത്തിലെ എണ്ണൂറോളം വരുന്ന സ്ഥിരം തൊഴിലാളികളുടെ പ്രയത്നമാണ് പദ്ധതിക്ക് മുതൽക്കൂട്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.