പെരുവള്ളൂർ: കളിക്കൂട്ടുകാരായ അവർ ഇനി അടുത്തടുത്ത ഖബറിൽ അന്തിയുറങ്ങും. മൈസൂരിൽ വാഹനാപകടത്തിൽ വിടപറഞ്ഞ സുഹൃത്തുക്കളായ യുവാക്കൾക്കാണ് നാട് അടുത്തടുത്ത് ഖബറൊരുക്കിയത്. കാടപ്പടി സ്വദേശികളായ എഴുവതും കാട്ടിൽ അബ്ദുൽ ഗഫൂറിന്റെ മകൻ ഇ.കെ. മുഹമ്മദ് ഫാഹിദ് (20), കെ.പി. കോയയുടെ മകൻ ഷബീബ് (22) എന്നിവരുടെ വിയോഗം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല നാടിന്. ഇരുവരുടെയും മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മുടക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ശനിയാഴ്ച അർധരാത്രിക്ക് ശേഷമാണ് രണ്ട് വാഹനങ്ങളിലായി കാടപ്പടി സ്വദേശികളായ 11 അംഗ സംഘം വയനാട്ടിലേക്ക് യാത്ര തിരിച്ചത്.
മൈസൂർ വരെ പോയ സംഘം യാത്ര മതിയാക്കി ഞായറാഴ്ച വൈകീട്ട് നാട്ടിലേക്ക് മടങ്ങിവരവെയാണ് സംഘത്തിലെ ഒരു വാഹനം മൈസൂർ നഞ്ചങ്കോട് റൂട്ടിൽ ടോൾ ഗേറ്റിന് സമീപം അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച തന്നെ മുഹമ്മദ് ഫാഹിദ് മരണപെട്ടിരുന്നു. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷബീബും തൊട്ടുപിന്നാലെ മരണത്തിന് കീഴടങ്ങി. ഫാഹിദിന്റെ മരണവിവരം അറിഞ്ഞ് റിയാദിലായിരുന്ന പിതാവ് ഗഫൂർ നാട്ടിലെത്തിയിരുന്നു.
മരണത്തിൽ വിറങ്ങലിച്ച കുടുംബത്തെയും കൂട്ടുകാരെയും സമാശ്വസിപ്പിക്കാൻ നാട്ടുകാർ ഏറെ പാടുപെട്ടു. കൂടെയുള്ളവർ നാട്ടിലെത്തിയെങ്കിലും കൂട്ടുകാരുടെ മരണം ഉൾക്കൊള്ളാൻ കഴിയാതെ തേങ്ങലടക്കുകയാണ്. ഫാഹിദ് എം.എസ്.എഫിന്റെ സജീവ പ്രവർത്തകനും കാടപ്പടി യൂനിറ്റ് ട്രഷററുമാണ്. നിർധന കുടുംബത്തിലെ അംഗങ്ങളായ ഇരുവരുടെയും വീടുകൾ അടുത്തടുത്താണ്. പഠനത്തോടൊപ്പം പാർട്ട് ടൈമായി ജോലിയും നോക്കിയിരുന്ന ഇരുവരും കുടുംബത്തിന്റെ അത്താണിയായിരുന്നു. കാടപ്പടിയിൽ മത്സ്യവ്യാപാരിയായ പിതാവിന്റെ സഹായിയായ ഷബീബ് ഏക മകനാണ്.
കാടപ്പടി സ്പാർക്ക് ക്ലബുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘം നാട്ടിലും പ്രിയപ്പെട്ടവരായിരുന്നു. മയ്യിത്തുകൾ കാടപ്പടി സോഫിയ ലോഞ്ച് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ചിരുന്നു. മൈസൂരിലെ കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ അപകടം നടന്ന സമയം മുതൽ മരണാനന്തര നടപടിക്രമങ്ങൾ വരെ പൂർത്തിയാക്കിയാണ് മയ്യിത്തുകൾ നാട്ടിലെത്തിച്ചത്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഓഫിസിൽ നിന്നുള്ള ഇടപെടലും നടപടികൾ വേഗത്തിലാക്കാൻ സഹായകമായി. ഐഷാബിയാണ് ഷബീബിന്റ മാതാവ്. സഹോദരങ്ങൾ: ഹബീബ, മുബീന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.