തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഡോക്ടർമാരുടെ സേവനം നിലച്ചതോടെ ഗർഭിണികളും രോഗികളും കടുത്ത ദുരിതത്തിൽ. ഡോക്ടർമാരില്ലെന്ന വിവരമറിയാതെ ഓൺലൈനായും ഒ.പിയിൽനിന്നും ടോക്കൺ വാങ്ങിയെത്തിയ നൂറുകണക്കിന് ആളുകളാണ് ആശുപത്രിയിൽ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവന്നത്.
പ്രസവത്തിനും ശസ്ത്രക്രിയക്കും തീയതി ലഭിച്ചവരും പ്രസവമടുത്ത ഗർഭിണികളുമാണ് ഏറ്റവും കൂടുതൽ പ്രയാസത്തിലായത്. ഗൈനക്കോളജിസ്റ്റുകളുടെ അഭാവത്തിൽ മറ്റു വിഭാഗങ്ങളിലെ ഡോക്ടർമാർക്കും ഇവർക്ക് ആവശ്യമായ ചികിത്സ നൽകാൻ സാധിക്കുന്നില്ല. നിലവിലുണ്ടായിരുന്ന മൂന്ന് ഡോക്ടർമാരിൽ ഒരാൾ അവധിയിലും രണ്ടാമത്തെ ഡോക്ടറുടെ അവധി നടപടികൾ പൂർത്തിയാകാത്തതിനാലും പകരം നിയമനം നടന്നിട്ടില്ല. മൂന്നാമത്തെ ഡോക്ടറെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് സ്ഥലംമാറ്റിയെങ്കിലും പകരക്കാരെ നിയമിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
ഡോക്ടറെ കാണാനാകാതെ വലഞ്ഞ ഗർഭിണികളും ബന്ധുക്കളും ആശുപത്രി സൂപ്രണ്ടിന്റെ മുറിയിലെത്തി പ്രതിഷേധിച്ചു. സൂപ്രണ്ടിന്റെ ചുമതലയുള്ള ഡോ. അജിത് ഖാൻ രോഗികൾക്ക് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫറൽ നൽകിയെങ്കിലും, അവസാന നിമിഷം പെട്ടെന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറാൻ നിർദേശിച്ചത് രോഗികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. സംഭവത്തിൽ പ്രതിഷേധവുമായി സി.പി.എം രംഗത്തെത്തി. താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ അടിയന്തരമായി ഡോക്ടർമാരെ നിയമിക്കണമെന്ന് സി.പി.എം തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗം എം.പി. ഇസ്മായിൽ ആവശ്യപ്പെട്ടു.
സൂപ്രണ്ടിന്റെ ചുമതലയുള്ള ഡോക്ടറുമായി സംഘം ചർച്ച നടത്തി പ്രതിഷേധം അറിയിച്ചു. സ്ഥിരം നിയമനം സാധ്യമാകുന്നതുവരെ താൽക്കാലിക/ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലെങ്കിലും ഗൈനക്കോളജിസ്റ്റുകളുടെ സേവനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.എം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് എം.പി. ഇസ്മായിൽ ആരോഗ്യമന്ത്രിക്കും ജില്ല മെഡിക്കൽ ഓഫിസർക്കും പരാതി നൽകിയിട്ടുണ്ട്.
താലൂക്ക് ആശുപത്രിയോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്നും ഗൈനക്കോളജി വിഭാഗത്തിലേക്ക് അടിയന്തരമായി ഡോക്ടർമാരെ നിയമിക്കണമെന്നും വെൽഫെയർ പാർട്ടി മണ്ഡലം നേതാക്കളായ പി. സാബിർ, ആയിഷുമ്മു വെള്ളാനവളപ്പിൽ, അലി അക്ബർ കുണ്ടൂർ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.