ഇരുൾക്കുന്ന് വനഭാഗത്ത് കണ്ടെത്തിയ നന്നങ്ങാടികൾ ഗവേഷക സംഘം പരിശോധിക്കുന്നു
നിലമ്പൂർ: നിലമ്പൂർ റേഞ്ച് കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിലെ ഇരുൾക്കുന്ന് വനഭാഗത്തുനിന്നും കണ്ടെടുത്ത നന്നങ്ങാടികൾ പുരാവസ്തു ഗവേഷകർ പരിശോധിച്ചു. കോഴിക്കോട് പഴശ്ശിരാജ ആർക്കിയോളജിയിൽനിന്നുള്ള ഗവേഷകരാണ് പഠനത്തിന് എത്തിയത്.
വി.ബി- ജി റാംജി പദ്ധതി പ്രകാരം ഇരുൾക്കുന്ന് വനഭാഗത്ത് മഴക്കുഴി നിർമാണം നടത്തുന്ന തൊഴിലാളികളാണ് ഞായറാഴ്ച നന്നങ്ങാടികൾ കണ്ടത്. നിലമ്പൂർ കോവിലകം നിക്ഷിപ്ത വനഭൂമിയുടെ ഭാഗമാണിത്. മഹാശിലായുഗ കാലഘട്ടത്തിലുള്ളതെന്ന് കരുതുന്നതായിരുന്നു നന്നങ്ങാടികൾ. കൂടുതൽ പഠനങ്ങൾക്കായി നിലമ്പൂർ നോർത്ത് ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ വിവരം ഗവേഷകരെ അറിയിക്കുകയായിരുന്നു. അടുത്തായി മൂന്ന് നന്നങ്ങാടികളാണ് കണ്ടെടുത്തത്. ഇവയ്ക്ക് 2000 വർഷത്തോളം പഴക്കമുണ്ടാകുമെന്നാണ് പ്രാഥമികമായ വിലയിരുത്തൽ.
മനുഷ‍്യന്‍റെ മൃതദേഹങ്ങൾ ദഹിപ്പിച്ച ശേഷം അവശിഷ്ട ഭാഗങ്ങൾ അടക്കം ചെയ്യാനാണ് നന്നങ്ങാടികൾ ഉപയോഗിച്ചതെന്നാണ് കരുതുന്നത്. നന്നങ്ങാടികൾ മുഴുവനായും പുറത്തെടുക്കാനായിട്ടില്ല. പൊട്ടാതെ അതിസൂക്ഷ്മമായാണ് ഇവ പുറത്തെടുക്കുന്നത്. സമീപത്ത് വേറെ നന്നങ്ങാടികൾ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ഗവേഷക സംഘം സ്ഥലത്ത് ക‍്യാമ്പ് ചെയ്യുകയാണ്. നന്നങ്ങാടികൾ പുറത്തെടുത്ത് വിശദമായ പരിശോധനക്കുശേഷമെ വിശദവിവരങ്ങൾ പറയാൻ കഴിയൂവെന്ന് ഗവേഷക സംഘം അറിയിച്ചു. ഉത്ഖനനം അസിസ്റ്റന്‍റ് വിമൽകുമാർ, റിസർച്ച് അസിസ്റ്ററ്റുമാരായ ഡോ. പി.എൻ. ആര‍്യ, ടി. ജീന എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നിലമ്പൂർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസർ കെ.പി. ദിനേഷ്, കഞ്ഞിരപുഴ ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസർ രതീഷ് എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.