ചെറുകാവ്: ദേശീയപാതയോരത്തടക്കം നിര്‍ത്തിയിടുന്ന വാഹനങ്ങളിലെ ബാറ്ററികള്‍ മോഷണം പോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു.
നഗര തിരക്കുകളില്‍ നിന്നുമാറി നിരത്തുവക്കുകളില്‍ നിര്‍ത്തിയിടുന്ന സ്വകാര്യ ബസുകള്‍, ലോറികള്‍ എന്നിവയില്‍ നിന്നാണ് ഏറിയപങ്കും ബാറ്ററികള്‍ കളവു പോകുന്നത്. രാവെന്നൊ പകലെന്നൊ വ്യത്യാസമില്ലാതെ ഓട്ടോകളില്‍നിന്ന് വരെ ബാറ്ററികള്‍ മോഷ്ടിക്കുന്നുണ്ട്.
ഐക്കരപ്പടി, വെണ്ണായൂര്‍ ഭാഗങ്ങളില്‍നിന്ന് കഴിഞ്ഞ ദിവസം റോഡരികില്‍ നിര്‍ത്തിയിട്ട ബസിലേയും ലോറിയിലേയും ബാറ്ററികള്‍ മോഷണം പോയി. രാത്രി സര്‍വിസ് കഴിഞ്ഞ് നിര്‍ത്തിയിടുന്ന വാഹനങ്ങളാണ് മോഷ്ടാക്കള്‍ ലക്ഷ്യമിടുന്നത്. ആള്‍ത്തിരക്കും സി.സി.ടി.വികളും ഇല്ലാത്ത സ്ഥലങ്ങളിലാണ് ഇത്തരം വാഹനങ്ങള്‍ ഹാള്ട്ടാക്കുന്നതെന്നത് മോഷ്ടാക്കള്‍ക്ക് തുണയാകുകയാണ്. പുല്പ്പറമ്പിലും കാക്കഞ്ചേരിയിലും നിര്‍ത്തിയിട്ട ഓട്ടോകളില്‍ നിന്നും താഴെ ചേളാരി ഭാഗത്ത് ടിപ്പര്‍ ലോറികളില്‍ നിന്നും ബാറ്ററികള്‍ മോഷ്ടിക്കപ്പെട്ടതായി നേരത്തെ പരാതി ഉണ്ടായിരുന്നു.
ഓട്ടോറിക്ഷ പോലുള്ള ചെറുവാഹനങ്ങള്‍ അങ്ങാടികളില്‍ നിന്നു മാറ്റി നിര്‍ത്തിയിട്ട് ഡ്രൈവര്‍മാര്‍ പുറത്തു പോകുമ്പോള്‍ പകല്‍ സമയത്താണ് മോഷണം നടക്കുന്നത്. ബസ്, ലോറി തുടങ്ങിയ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സുരക്ഷിത കേന്ദ്രങ്ങളില്ലാത്തത് നിരീക്ഷിച്ച രാത്രിയിലാണ് മോഷ്ടാക്കളെത്തുന്നത്. വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ ബാറ്ററിക്ക് കാവലിരിക്കേണ്ട ഗതികേടാണെന്ന് വാഹന ഉടമകള്‍ പറയുന്നു. പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കി നടപടി സ്വീകരിക്കണമെന്നാണ് പൊതുജനാവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.