പരപ്പനങ്ങാടി ന്യൂ കട്ടിലെ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന നിർമിതി
പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭ പരിധിയിലെ ന്യൂ കട്ടിലെ പുതിയ പാലം പണി അനിശ്ചിതത്വത്തിൽ. പാലത്തിന് വേണ്ടി മണ്ണ് കെട്ടിയുയർത്തിയും തെങ്ങുതടി കൊണ്ട് തടയണ കെട്ടിയും പാതിവഴിയിലായ പ്രവൃത്തി വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തും. ഇത് പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി ഉയർത്തും. മഴക്കാലം തുടങ്ങാൻ ഏതാനും ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോഴും സാങ്കേതിക തടസ്സങ്ങൾ നീക്കാത്തത് പരിസരപ്രദേശങ്ങളെ ദുരിതത്തിലാക്കും. മനുഷ്യാവകാശ പ്രവർത്തകരായ അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, അസീസ് കടലുണ്ടി, ടി.പി. സുബൈർ എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് പാലം അസി. എൻജിനീയർക്ക് നാട്ടുകാർ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
ജില്ലയിൽ പെയ്യുന്ന മഴയുടെ നല്ലൊരു ശതമാനം വെള്ളവും കടലുണ്ടി പുഴയിലൂടെ ഒഴുകി കടലിലെത്തുന്നത് ഈ തടയണക്കിടയിലൂടെയാണ്. പരിസരപ്രദേശങ്ങളായ അട്ടക്കുളങ്ങര, പള്ളിപ്പടി, കൊട്ടന്തല, വടക്കേമമ്പുറം, ചുഴലി പ്രദേശങ്ങളിലെ 500ലധികം വീടുകളിലേക്ക് വെള്ളം കയറുന്നതിന് ഇത് കാരണമാവുകയും ദുരന്തങ്ങളിൽ കലാശിക്കുകയും ചെയ്യുമെന്നും പരാതിയിൽ പറയുന്നു.
അതേസമയം, കിഫ്ബിയിൽനിന്ന് ഫണ്ട് നീക്കിവെച്ചതും ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുത്തതുമായ പ്രവൃത്തി അനിശ്ചിതത്വത്തിൽ കിടക്കുന്നതിന്റെ കാരണം തേടേണ്ടത് സംസ്ഥാന സർക്കാറാണെന്നും സാങ്കേതിക തടസ്സമായി ചൂണ്ടിക്കാട്ടിയ പ്രദേശത്തെ അംഗൻവാടിയുടെ തടസ്സം യഥാസമയം നീക്കിക്കൊടുക്കാൻ നഗരസഭ സന്നദ്ധത അറിയിച്ചതാണെന്നും പരപ്പനങ്ങാടി നഗരസഭ വൈസ് പ്രസിഡന്റ് കിഴക്കിനിയകത്ത് ശമീം നഹ പറഞ്ഞു. പ്രവൃത്തി ആരംഭിക്കുകയോ അല്ലാത്തപക്ഷം മഴക്കാലം ആവുമ്പോഴേക്കും വെള്ളത്തിന്റെ സ്വാഭാവിക നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്ന നിർമിതി പൊളിച്ചുനീക്കാൻ വേണ്ട നിയമനടപടികൾ സ്വീകരിക്കുകയോ ചെയ്യണമെന്നും അസി. എൻജിനീയർ ദിരാജ് കുമാറിന് നൽകിയ പരാതിയിൽ കെ.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.