മലപ്പുറം: ജില്ലയിൽ പാർട്ടി മത്സരിച്ച മുഴുവൻ സീറ്റുകളിലും ഹരിതപതാക പാറിക്കളിക്കുമെന്ന ആത്മവിശ്വാസത്തിൽ മുസ്‍ലിംലീഗ്. നിയമസഭയിൽ പാർട്ടിക്ക് ഇത്തവണ റെക്കോഡ് അംഗബലം ഉണ്ടാക്കുമെന്ന് ലീഗ് നേതാക്കൾ ഉറപ്പിക്കുന്നു. ജില്ലയിൽ പാർട്ടി മത്സരിച്ച 12 സീറ്റിൽ 12ഉം നേടുമെന്ന ആത്മവിശ്വാസം പാർട്ടിക്കുണ്ട്. ബൂത്തുതലത്തിലുള്ള കൃത്യമായ കണക്കെടുപ്പുകളുടെ അടിസ്ഥാനത്തിലാണ് എല്ലാ മണ്ഡലങ്ങളിലും ഭൂരിപക്ഷം ഉയരുമെന്ന വിലയിരുത്തലിലേക്ക് ജില്ല ലീഗ് നേതൃത്വം എത്തിയിരിക്കുന്നത്.
ലോക്സഭയിലും തദേശ തെരഞ്ഞെടുപ്പും യു.ഡി.എഫിന് അനുകൂലമായി സംജാതമായ അനുകൂല അന്തരീക്ഷം അസംബ്ലി തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് ലീഗ് നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ഭൂരിപക്ഷം മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിക്ക് ആയിരിക്കുമെന്ന് നേതാക്കൾ പറയുന്നു. വേങ്ങരയിൽ കെ.എം. ഷാജിയുടെ ഭൂരിപക്ഷം 30,000 കടക്കും. വള്ളിക്കുന്ന്, കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഉയർന്ന ഭൂരിപക്ഷം ലഭിക്കും. വ്യക്തിപരമായി ലഭിക്കുന്ന വോട്ടുകൾ ടി.വി. ഇബ്രാഹിമിനെ തുണക്കും. രണ്ട് തവണ മന്ത്രി വി. അബ്ദുറഹിമാനിലൂടെ ചെങ്കൊടി പാറിച്ച തീരദേശ മണ്ഡലമായ താനൂരിൽ യു.ഡി.എഫ് തിരിച്ചുവരവ് നടത്തുമെന്ന് ലീഗ് നേതാക്കൾ ഉറപ്പിക്കുന്നു. പി.കെ. നവാസിന് 15000ന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പാർട്ടി ജില്ല നേതൃത്വത്തിന്റെ വിലയിരുത്തൽ.
കോട്ടക്കലിൽ സിറ്റിങ് എം.എൽ.എ പ്രഫ ആബിദ് ഹുസൈൻ തങ്ങൾ നിലവിലുള്ള ഭൂരിപക്ഷം നിലനിർത്തും. തിരൂരിൽ എം.എൽ.എ കുറുക്കോളി മൊയ്തീൻ ഭൂരിപക്ഷം കൂട്ടുമെന്നും പാർട്ടി നേതൃത്വം വിലയിരുത്തുന്നു. മങ്കടയിൽ, ലീഗ് വിമതൻ കുന്നത്ത് മുഹമ്മദിനെ എൽ.ഡി.എഫ് പിന്തുണച്ചത് മഞ്ഞളാംകുഴി അലിക്ക് ഗുണംചെയ്തതെന്നാണ് പാർട്ടി വിലയിരുത്തൽ.
പെരിന്തൽമണ്ണയിൽ കടുത്ത മത്സരം നടന്നെങ്കിലും നജീബ് കാന്തപുരത്തിന്റെ വിജയം സുനിശ്ചിതമാണ്. മഞ്ചേരിയിൽ കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം ഇത്തവണ എസ്.ടി.യു അഡ്വ. എം. റഹ്മത്തുല്ലയിലൂടെ ലീഗ് നിലനിർത്തും. ഏറനാട് മണ്ഡലത്തിൽ പി.കെ. ബഷീർ അടിത്തട്ടിലിറങ്ങി നടത്തിയ പ്രവർത്തനങ്ങൾ ഫലം കാണും. കൊണ്ടോട്ടിയിൽ കാര്യമായ മത്സരം ഉണ്ടായിട്ടില്ലെന്നും യൂത്ത് ലീഗ് നേതാവ് ടി.പി. അഷ്റഫലിയുടെ ഭൂരിപക്ഷം ഉയരുമെന്നും പാർട്ടി ജില്ല കമ്മിറ്റി വിലയിരുത്തുന്നു. തിരൂരങ്ങാടിയിൽ, പുതുമുഖമായ പി.എം.എ സമീറിന് ജനമനസുകളിലേക്ക് ഇറങ്ങാൻ സാധിച്ചിട്ടുണ്ട്.
മലപ്പുറം: മേയ് നാലിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ജില്ലയിൽ മത്സരിച്ച നാലു സീറ്റിലും വിജയിക്കുമെന്ന വിലയിരുത്തലിൽ കോൺഗ്രസ്. പൊന്നാനിയിലെ ഇടത് കോട്ട തകർക്കുമെന്നും തവനൂരിൽ അട്ടിമറി ജയം നേടുമെന്നും വണ്ടൂരിലും നിലമ്പൂരിലും ഭൂരിപക്ഷം വർധിപ്പിക്കുമെന്നും അവസാന ഘട്ട വിലയിരുത്തൽ. ജില്ലയിലെ ന്യൂനപക്ഷ വോട്ടുകളിൽ ബഹുഭൂരിപക്ഷവും യു.ഡി.എഫിന് ലഭിച്ചെന്നും കോൺഗ്രസ് അവകാശപ്പെടുന്നു.
പൊന്നാനിയിൽ ഇടത് കോട്ടകളിൽ വിള്ളൽ വീഴ്ത്താനായെന്നും മണ്ഡലത്തിലെ നിഷ്പക്ഷ വോട്ടുകൾ കൈപ്പത്തി ചിഹ്നത്തിൽ പതിഞ്ഞെന്നുമാണ് കണക്കുകൂട്ടൽ. സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അണികളിലുണ്ടായ അതൃപ്തി പരിഹരിക്കാൻ സി.പി.എമ്മിന് കഴിഞ്ഞില്ലെന്നും അതിലൂടെ തീരദേശ മേഖലയിലെ ഇടത് വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചെന്നും കോൺഗ്രസ് വിലയിരുത്തുന്നു. രണ്ടര വർഷമായി മണ്ഡലം കേന്ദ്രീകരിച്ച് കെ.പി. നൗഷാദലി നടത്തിയ പ്രവർത്തനങ്ങൾ വോട്ടായെന്നും ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായ വോട്ടുകൾ അദ്ദേഹത്തിന് ലഭിച്ചെന്നുമാണ് നിഗമനം. അയ്യായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നൗഷാദലിയുടെ വിജയം സുനിശ്ചിതമാണെന്നും അവർ അവകാശപ്പെടുന്നു.
തവനൂരിൽ ആറായിരത്തോളം വോട്ടിന്റെ മാർജിനിൽ യു.ഡി.എഫ് സ്ഥാനാർഥി വി.എസ്. ജോയ് ഇടത് സ്ഥാനാർഥി കെ.ടി. ജലീലിനെ പരാജയപ്പെടുത്തുമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. യുവാക്കൾക്കിടയിൽ ജോയിക്ക് സ്വീകാര്യത ലഭിച്ചെന്നും മുസ്ലിം ലീഗ് പ്രവർത്തകർ ഉൾപ്പെടെ യു.ഡി.എഫിനായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചെന്നും അവ വോട്ടായി മാറിയെന്നുമാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നത്. 2021ൽ 2564 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇടത് സ്വതന്ത്രൻ കെ.ടി. ജലീൽ വിജയിച്ചത്.
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന് ഉപതെരഞ്ഞെടുപ്പിലേതിനേക്കാൾ ഭൂരിപക്ഷം ഇത്തവണ ലഭിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. 11,077 ആയിരുന്നു 2025ലെ ഉപതെരഞ്ഞെടുപ്പിൽ ഷൗക്കത്തിന്റെ ഭൂരിപക്ഷം. അന്ന് തൃണമൂൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവറിന് ലഭിച്ച വോട്ടുകൾ ഇത്തവണ യു.ഡി.എഫിന് ലഭിച്ചെന്നും അവർ കണക്കുകൂട്ടുന്നു. 19,760 ആയിരുന്നു അൻവറിന് ലഭിച്ച വോട്ടുകൾ.
എ.പി. അനിൽകുമാർ മികച്ച ഭൂരിപക്ഷത്തിൽ ആറാമതും വണ്ടൂരിൽനിന്ന് നിയമസഭയിലെത്തുമെന്ന് കോൺഗ്രസ് ഉറപ്പിക്കുന്നു. കഴിഞ്ഞ തവണ 15,563 വോട്ടിനായിരുന്നു അദ്ദേഹത്തിന്റെ ജയം. ഇത്തവണ അനിൽകുമാറിന്റെ ഭൂരിപക്ഷം 20,000 കടക്കുമെന്നും കോൺഗ്രസ് കേന്ദ്രങ്ങൾ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.