തൃശൂർ: ഭൂമി പണയപ്പെടുത്തി ബാങ്കിൽനിന്ന് എടുത്ത വായ്പ തിരിച്ചടച്ചിട്ടും ഭൂമിയുടെ രേഖകൾ നൽകാതിരുന്ന ബാങ്ക് നഷ്ടപരിഹാരമായി 1.10 ലക്ഷവും ഒമ്പത് ശതമാനം പലിശയും നൽകാൻ ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവ്. അങ്കമാലി മൂക്കന്നൂർ ഇഞ്ചപാലാട്ടി വീട്ടിൽ പി.ടി. ജോസിന്‍റെ ഹരജിയിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത‍്യ അഗ്രികൾചറൽ ഡെവലപ്മെന്റ് ചാലക്കുടി ബ്രാഞ്ചിനെതിരെ ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷന്‍റെ വിധി. 2009ലാണ് ജോസ് തന്റെ ഭൂമിയുടെ അസ്സൽ രേഖകൾ പണയപ്പെടുത്തി ബാങ്കിൽനിന്ന് കാർഷിക വായ്പ എടുത്തിരുന്നത്. തുടർന്ന് വായ്പ പൂർണമായും വീഴ്ച കൂടാതെ തിരിച്ചടച്ചശേഷം 2014ൽ ഭൂമിയുടെ അസ്സൽ രേഖകൾ തിരിച്ചുനൽകാൻ ബാങ്കിന്റെ ചീഫ് മാനേജർക്ക് അപേക്ഷ നൽകി. എന്നാൽ പല തവണ ആവശ്യപ്പെട്ടിട്ടും രേഖകൾ തിരിച്ച് നൽകാൻ ബാങ്ക് തയാറായില്ല. പിന്നീട് രേഖകൾ നഷ്ടപ്പെട്ടുപോയെന്ന് ബാങ്ക് പരാതിക്കാരനെ അറിയിച്ചു. എന്നാൽ, താൻ സ്ഥലം വിൽപന നടത്താൻ തീരുമാനിച്ചിരുന്നതാണെന്നും ബാങ്കിന്റെ ബാധ്യത തീർത്ത് ഭൂമിയുടെ അസ്സൽ രേഖകൾ തിരിച്ചുലഭിക്കാതെ സ്ഥലം വിൽപന നടത്താൻ കഴിയില്ലെന്നും ഇതു തനിക്ക് സാമ്പത്തിക നഷ്ടവും മാനസിക വിഷമവും ഉണ്ടാക്കിയതായും പരാതിക്കാരൻ കമീഷനെ ബോധിപ്പിച്ചു. പരാതിക്കാരന് വേണ്ടി ഹാജരായ അഡ്വ. ഷാജി ജെ. കോടൻകണ്ടത്ത്, എൻ.ജെ. അബീദ എന്നിവരുടെ വിശദമായ വാദം കേട്ടശേഷം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ കുറ്റമറ്റ സേവനം നൽകേണ്ടിയിരുന്ന ബാങ്ക് വീഴ്ച വരുത്തിയതായി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. പരാതിക്കാരന് ബാങ്കിന്റെ വീഴ്ചമൂലം സംഭവിച്ച സാമ്പത്തിക നഷ്ടത്തിനായി 75,000 രൂപയും പരാതിക്കാരൻ അനുഭവിച്ച മാനസിക വിഷമത്തിന് 25,000 രൂപയും പരാതിക്കാരന് വ്യവഹാര ചെലവിനായി 10,000 രൂപയുമടക്കം 1,10,000 രൂപ ഒമ്പത് ശതമാനം പലിശ സഹിതം ബാങ്ക് നൽകണമെന്ന് കമീഷൻ വിധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.