ചുള്ളിയോട് ഏലക്കല്ലിൽ മദ്റസ വിദ്യാർഥിക്ക് നേരെ പാഞ്ഞടുക്കുന്ന തെരുവുനായ്ക്കൾ
പൂക്കോട്ടുംപാടം: ചുള്ളിയോട് ഏലക്കല്ലിൽ മദ്റസ വിദ്യാർഥികൾക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം. ഞായറാഴ്ച പുലർച്ചെ മദ്റസയിൽ പോയി തിരിച്ചുവരികയായിരുന്ന വിദ്യാർഥികൾക്ക് നേരെയാണ് നായ്ക്കൾ കൂട്ടത്തോടെ പാഞ്ഞടുത്തത്. തലനാരിഴക്കാണ് കുട്ടികൾ നായ്ക്കളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. പ്രദേശത്ത് നാളുകളായി തെരുവുനായ് ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. വിദ്യാർഥികൾക്കും കാൽനടക്കാർക്കും ഇരുചക്ര വാഹന യാത്രികർക്കും തെരുവുനായ്ക്കൂട്ടം വലിയ ഭീഷണിയായിട്ടുണ്ട്. രക്ഷിതാക്കളുടെ കൂട്ടില്ലാതെ കുട്ടികളെ വീടിന് പുറത്തേക്ക് വിടാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.
പൊതുഇടങ്ങളിൽ മാലിന്യം അലക്ഷ്യമായി തള്ളുന്നതാണ് പ്രദേശത്ത് തെരുവുനായ് ശല്യം വർധിക്കാൻ ഇടയാക്കിയത്. മുമ്പും സമാന രീതിയിൽ ആക്രമണ ശ്രമങ്ങൾ ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായിട്ടില്ല. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും ഗ്രാമപഞ്ചായത്തും മറ്റ് ബന്ധപ്പെട്ട അധികാരികളും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.