മലപ്പുറത്തിന് താൽക്കാലിക ആർ.ഡി.ഡി; അപേക്ഷകൾക്ക് ജീവൻവെക്കുമെന്ന പ്രതീക്ഷയിൽ അധ്യാപകരും ഉദ്യോഗാർഥികളും

മലപ്പുറം: മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന ആർ.ഡി.ഡി ഓഫിസിലെ റീജനൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനം. കോഴിക്കോട് ആർ.ഡി.ഡി ഓഫിസിലെ അക്കൗണ്ടന്‍റ്സ് ഓഫിസർ വി.ആർ. അപർണക്കാണ് ചുമതല. നിലവിലെ ആർ.ഡി.ഡി ആരോഗ്യസംബന്ധമായ പ്രശ്നത്തെ തുടർന്ന് അവധിയിലായിരുന്നു. തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥന് അനൗദ്യോഗിക ചുമതല നൽകിയിരുന്നു. എന്നാൽ, സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിനെതിരെ അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി കാണിച്ച് നിരവധി പരാതികളുമായി അധ്യാപകരും ഉദ്യോഗാർഥികളും വിദ്യാർഥികളും രംഗത്ത് എത്തിയിരുന്നു. എയ്ഡഡ് അധ്യാപക നിയമനത്തിനുള്ള അപ്രൂവൽ, ഓഡിറ്റ്, പെൻഷൻ, എയ്ഡഡ് ഗെസ്റ്റ് അധ്യാപകരുടെ ശമ്പള ബിൽ, ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റാഫ് പാറ്റേൺ, ലാബ്, ലൈബ്രറി ഫണ്ടുകളുടെ വിനിയോഗം, വിദ്യാർഥികളുടെ പരീക്ഷ ആനുകൂല്യങ്ങൾ, സ്കോളർഷിപ് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്യുന്നത് റീജനൽ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയമാണ്. ഫയലുകൾ കെട്ടിക്കിടക്കുന്നത് ജോലിക്ക് അനുസൃതമായി ആർ.ഡി.ഡി ഓഫിസിൽ ജീവനക്കാരില്ലാത്തതിനാലാണെന്നാണ് അധികൃതർ പറയുന്നത്. മലപ്പുറം, പാലക്കാട് ജില്ലകളിലെ 408 സ്കൂളുകൾ മലപ്പുറം ആർ.ഡി.ഡിക്ക് കീഴിലാണ്. 10 ക്ലർക്ക് ഉൾപ്പെടെ 15 ജീവനക്കാരാണ് രണ്ട് ജില്ലക്കും കൂടിയുള്ളത്. പുതിയ ആർ.ഡി.ഡി ചുമതലയേൽക്കുന്നതോടെ അപേക്ഷകൾക്ക് ജീവൻവെക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും ഉദ്യോഗാർഥികളും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.