മംഗലശ്ശേരി -പാലക്കുളം റോഡിൽ ദുരിതയാത്ര

മഞ്ചേരി: ദിനംപ്രതി നിരവധി യാത്രക്കാർ ആശ്രയിക്കുന്ന നഗരത്തിലെ പ്രധാന റോഡായ മംഗലശ്ശേരി - പാലക്കുളം റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. 500 മീറ്ററോളം ദൂരമാണ് തകർന്നു കിടക്കുന്നത്. ജല അതോറിറ്റി പൈപ്പ്ലൈൻ സ്ഥാപിക്കാനായി കുഴിയെടുത്തതോടെ ദുരിതം ഇരട്ടിയായി. നേരത്തേ റോഡിന്റെ പല ഭാഗങ്ങളും തകർന്നിരുന്നു. പൊടിശല്യവും രൂക്ഷമാണ്. കുഴികളിൽ വീണ് വാഹനയാത്രക്കാർക്ക് പരിക്ക് പറ്റുന്നതും നിത്യസംഭവമാണ്. പൈപ്പ്ലൈൻ മാറ്റുന്നതിനായി റോഡിന്റെ ഒരുഭാഗം നേരത്തേ കീറിയിരുന്നു. പ്രതിഷേധത്തിനൊടുവിൽ പിന്നീട് കോൺക്രീറ്റ് ചെയ്തു. തുടർന്ന് മറുവശം കൂടി കീറി. ഇതോടെ റോഡിന്റെ വീതി കുറഞ്ഞ് ഗതാഗത തടസ്സവും ഉണ്ടാവാറുണ്ട്. റോഡിന്റെ വശങ്ങളിൽ അഴുക്കുചാൽ ഇല്ലാത്തതാണ് റോഡ് അടിക്കടി തകരാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. മഞ്ചേരിയിൽ നിന്ന് എളങ്കൂർ -വണ്ടൂർ റോഡിലേക്ക് എത്താൻ ആളുകൾ ഉപയോഗിക്കുന്ന പ്രധാന റോഡാണിത്. വീതി കുറഞ്ഞ റോഡിലൂടെ ദിനംപ്രതി നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്. എന്നാൽ, റോഡ് തകർന്ന് ഏറെ കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. നഗരത്തിൽ നിന്ന് ഓട്ടോ വിളിച്ചാൽ പോലും വരാത്ത സ്ഥിതിയാണെന്നും നാട്ടുകാർ പറയുന്നു. ഓട്ടോ ഓടിച്ചാൽ കേടുപാടുകൾ പറ്റുന്നതായി ഡ്രൈവർമാർ പറയുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുനിസിപ്പൽ അസി. എൻജിനീയർ സ്ഥലം സന്ദർശിച്ചു. me mangalasseri road : തകർന്നുകിടക്കുന്ന മംഗലശ്ശേരി -പാലക്കുളം റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.