പെരിന്തൽമണ്ണയിൽ ഡയാലിസിസ് യൂനിറ്റിന് ജില്ല പഞ്ചായത്ത് മുൻകൈയെടുക്കും

പെരിന്തൽമണ്ണ: മാസങ്ങൾ മുമ്പെത്തിയ ഡയാലിസിസ് മെഷീനുകൾ രോഗികൾക്ക്​ പ്രയോജനകരമാക്കാൻ ജില്ല പഞ്ചായത്ത് മുൻകൈയെടുത്തു തുടങ്ങി. പദ്ധതിക്ക് കുടിവെള്ളവും ജീവനക്കാരുമാണ് ആദ്യം വേണ്ടതെന്ന് ആശുപത്രിയിൽ ആദ്യമായി സന്ദർശനം നടത്തിയ ജില്ല പഞ്ചായത്ത് അധ്യക്ഷ എം.കെ. റഫീഖ പറഞ്ഞു. വാട്ടർ അതോറിറ്റിയിലും ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിലും കുടിവെള്ളമെത്തിക്കാനുള്ള പ്രവർത്തനത്തിന് എസ്​റ്റിമേറ്റെടുക്കാൻ ജില്ല പഞ്ചായത്ത് അധ്യക്ഷ നിർദേശം നൽകി. നിലവിലെ കുടിവെള്ള പദ്ധതിയുടെ മോട്ടോറും പമ്പിങ് ലൈനും മാറ്റാനുള്ള നിർദേശവും ചർച്ചയിൽ വന്നിട്ടുണ്ട്. മുൻ ഭരണസമിതിയുടെ കാലത്തു തന്നെ ഡയാലിസിസ് ബ്ലോക്ക് പ്രവർത്തന സജ്ജമാക്കാൻ ആലോചിച്ചിരുന്നെങ്കിലും സർക്കാർ തലത്തിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ആവശ്യമായ ജീവനക്കാരെ െവച്ചാൽ പ്രതിദിനം 18 പേർക്കെങ്കിലും ഡയാലിസിസ് ചെയ്യാനാവും. ജീവനക്കാരില്ലാത്തതാണ് മുഖ്യ തടസ്സം. നാഷനൽ ഹെൽത്ത് മിഷൻ വഴിയോ സർക്കാറി‍ൻെറ മറ്റു പദ്ധതികൾ വഴിയോ ജീവനക്കാരെ നിയമിക്കുകയും ജില്ല പഞ്ചായത്ത് മേൽനോട്ടം വഹിക്കുകയും ചെയ്താൽ മാത്രമേ ഡയാലിസിസ് കേന്ദ്രം തുറക്കാനാവൂ. ഇതോടൊപ്പം പാവപ്പെട്ട രോഗികൾക്കായി ഡയാലിസിസ് കിറ്റും അനുവദിക്കണം. സ്വകാര്യ ആശുപത്രികളെയാണ് മേഖലയിലെ രോഗികൾ ഇപ്പോൾ ഡയാലിസിസിന് ആശ്രയിക്കുന്നത്. ജില്ലയിൽ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് സഹായകരമായിരുന്ന പദ്ധതി തദ്ദേശ വകുപ്പി‍ൻെറ നിയന്ത്രണമുള്ളതിനാൽ നിർത്തി. ഇതി‍ൻെറ ദുരിതമനുഭവിക്കുന്നത് പാവപ്പെട്ട ഡയാലിസ് രോഗികളാണ്. ആശുപത്രിയിലെ മലിനജല സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനമില്ല. ഇക്കാര്യത്തിനും പരിഹാരം വേണമെന്ന് ജില്ല പഞ്ചായത്ത് മുമ്പാകെ ആവശ്യമുയർന്നു. കിഫ്ബി വഴി 11 കോടി രൂപയുടെ അഡ്മിനിസ്ട്രേഷൻ, ഒ.പി ബ്ലോക്കിന് ഭരണാനുമതിയായിട്ടുണ്ട്. അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണിപ്പോൾ ആശുപത്രി. മാതൃ-ശിശു വിഭാഗത്തെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിെയങ്കിലും ഇതേ ആശുപത്രിയുടെ ഭാഗമാണ്. താലൂക്ക് ആശുപത്രിയായിരുന്ന ഘട്ടത്തിലുള്ള 172 ബെഡാണിപ്പോഴും. ഇത് വർധിപ്പിക്കാത്തതിനാൽ ജില്ല ആശുപത്രിയായിട്ടും ഡോക്ടർമാരുടെയും നഴ്സിങ് പാരാമെഡിക്കൽ ജീവനക്കാരുടെ പുതിയ തസ്തികകൾ ലഭിക്കുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.