രണ്ട് മാസമായി ശമ്പളമില്ല; മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാർ സമരത്തിന്

മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ കോവിഡ് ഡ്യൂട്ടിയിൽ ഉള്ള താൽക്കാലിക ജീവനക്കാർക്ക് രണ്ട് മാസമായി ശമ്പളമില്ല. കോവിഡ് പ്രതിസന്ധിയിൽ രാവും പകലുമില്ലാതെ ജോലി ചെയ്യുന്ന ഫാർമസിസ്റ്റ്, ശുചീകരണ തൊഴിലാളികൾ, നഴ്സ്, നഴ്സിങ് അസിസ്റ്റൻറ്, സുരക്ഷ ജീവനക്കാർ തുടങ്ങിയവർക്കാണ് ഈ ദുരവസ്ഥ. ജൂൺ, ജൂലൈ മാസത്തിലെ ശമ്പളമാണ് മുടങ്ങിയത്. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ജീവനക്കാർ സമരത്തിനൊരുങ്ങുകയാണ്. ചൊവ്വാഴ്ച മെഡിക്കൽ കോളജ് സൂപ്രണ്ടിന് പ്രതിഷേധഹരജി സമർപ്പിച്ചു. വ്യാഴാഴ്ചക്കകം ശമ്പളം ലഭിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് ജീവനക്കാർ അറിയിച്ചു. അഞ്ഞൂറിലധികം താൽക്കാലിക ജീവനക്കാരാണ് നിലവിൽ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്നത്. ശമ്പളം നൽകാൻ മാത്രം മാസം 90 ലക്ഷത്തോളം രൂപ വേണം. കോവിഡ് പ്രത്യേക ചികിത്സ കേന്ദ്രമാക്കി മാറ്റിയതോടെ ആശുപത്രിയുടെ വരുമാനവും നിലച്ചിരുന്നു. വകുപ്പ് മന്ത്രി, കലക്ടർ, ജില്ല മെഡിക്കൽ ഓഫിസർ, എൻ.എച്ച്.എം അധികൃതർ എന്നിവർക്ക് നിവേദനം നൽകിയിരുന്നു. ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ കലക്ടർ ഇടപെട്ടിരുന്നു. നാല് ദിവസത്തിനുള്ളിൽ ഫണ്ട് അനുവദിക്കുമെന്നാണ് പറഞ്ഞിരുന്നതെന്നും ഇതുവരെ ലഭിച്ചില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. എല്ലാ മാസവും പത്തിനകം ശമ്പളം നൽകണമെന്നും വേതനനിരക്ക് വർധിപ്പിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.