വണ്ടൂർ: 2024 ആകുമ്പോഴേക്കും ഗ്രാമങ്ങളിലെ എല്ലാ കുടിവെള്ള ടാപ്പുകളിലും വെള്ളമെത്തിക്കാനായുള്ള ജലജീവൻ മിഷൻ പദ്ധതിയുടെ നിയോജക മണ്ഡലത്തിലെ ആദ്യയോഗം ബ്ലോക്ക് ഹാളിൽ എ.പി. അനിൽകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്നു. പദ്ധതി പ്രകാരം 14,967 കണക്ഷനുകളാണ് വേണ്ടത്. ഇതിന് കണക്കാക്കുന്ന തുക 32.14 കോടി രൂപയാണ്. ഇതിൽ 45 ശതമാനം കേന്ദ്രവും 30 ശതമാനം സംസ്ഥാനവും 15 ശതമാനം ഗുണഭോക്താവും 10 ശതമാനം പഞ്ചായത്തും ചെലവ് വഹിക്കണം. നിയോജക മണ്ഡലത്തിൽ മമ്പാട്, കരുവാരകുണ്ട്, പോരൂർ പഞ്ചായത്തുകളാണ് നിലവിൽ പ്രധാനമായും കുടിവെള്ളക്ഷാമം നേരിടുന്നത്. ആദ്യഘട്ടത്തിൽ കാളികാവ്, വണ്ടൂർ, മമ്പാട്, തിരുവാലി പഞ്ചായത്തുകളെ പദ്ധതിയിൽ ഉൾപ്പെടുത്തി. കരുവാരകുണ്ട്, പോരൂർ, ചോക്കാട് പഞ്ചായത്തുകളെ പുതിയ സ്കീമുകൾ നടപ്പാക്കാനും യോഗത്തിൽ തീരുമാനമെടുത്തു. ബ്ലോക്ക് പ്രസിഡൻറ് സി.എച്ച്. ആസ്യ, ജില്ല വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ, ടി. സുരേഷ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർമാരായ എം.എസ്. ബാബു, ആർ.എസ്. ജയകുമാർ, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ എന്നിവർ സംബദ്ധിച്ചു. photo: mn wdr jalaveevan എ.പി. അനിൽകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ വണ്ടൂർ ബ്ലോക്ക് ഹാളിൽ നടത്തിയ ജലജീവൻ മിഷൻ പദ്ധതിയുടെ പ്രത്യേക യോഗം തറക്കല്ലിട്ടു വണ്ടൂർ: വാണിയമ്പലം പൂളക്കുന്ന് ചോലയിൽ കുറുമ്പയമ്മക്കുള്ള വീട് നിർമാണം തുടങ്ങി. സി.ഐ സുനിൽ പുളിക്കൽ തറക്കല്ലിടൽ നിർവഹിച്ചു. കുറുമ്പയമ്മയും മകൾ രാധയും 70 വർഷം പഴക്കമുള്ള വീട്ടിലായിരുന്നു താമസം. മൺകട്ട ഉപയോഗിച്ച് നിർമിച്ച വീട് തകർച്ചയുടെ പാതയിലായിരുന്നു. പലതവണ പഞ്ചായത്തിനെയടക്കം സമീപിച്ചിട്ടും ഫലം കിട്ടിയില്ല. ഒടുവിൽ വിജി ആർട്ടോണിൻെറ നേതൃത്വത്തിലുള്ള സൗഹൃദ കൂട്ടായ്മ കുറുമ്പയമ്മക്ക് സഹായവുമായി എത്തുകയായിരുന്നു. ഇവരുടെ വീട്ടിലേക്ക് നേരിട്ട് വഴി ഇല്ലാത്തതിനാൽ നിർമാണത്തിനാവശ്യമായ കല്ലും മണലും ചുമക്കേണ്ട അവസ്ഥയുണ്ട്. ഇതോടെയാണ് കൂട്ടായ്മ സി.ഐ സുനിൽ പുളിക്കലിൻെറ സഹായം തേടിയത്. സുമനസ്സുകളുടെ സഹായത്തോടെ ആറ് ലക്ഷം രൂപ ചെലവിലാണ് പുതിയ വീട് നിർമിക്കുന്നത്. കുറുമ്പ അമ്മയേയും മകളേയും തൽക്കാലം മറ്റൊരിടത്തേക്ക് മാറ്റി നിലവിലെ വീട് പൊളിച്ചാണ് നിർമാണം. ഓണത്തിന് മുമ്പായി നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. ചടങ്ങിൽ സൗഹൃദ കൂട്ടായ്മ അംഗങ്ങളായ വിജി, എം. സക്കീർ, പി. മനോജ്, ടി. ഗോവിന്ദകുമാർ, കെ. കമർ, പി. അസീസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.