ദേശീയപാത വികസനം .......... ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് അളവെടുപ്പ്; പ്രതിഷേധിച്ച യുവാവിന് പൊലീസ് മർദനം

തിരൂരങ്ങാടി: ദേശീയപാത വികസനത്തിന് ഭൂമി അക്വയർ ചെയ്യാൻ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ അളവെടുപ്പ്. തിങ്കളാഴ്ച രാവിലെ മുതൽ വെന്നിയൂർ, കാച്ചടി, കരിമ്പിൽ, കക്കാട് ഭാഗങ്ങളിലാണ് അളവെടുപ്പ് നടന്നത്. മുമ്പ് പൂർത്തിയാക്കിയ സർവേ നടപടികളിലെ അപാകത പരിഹരിക്കാനാണ് വൻ പൊലീസ് സന്നാഹത്തോടെ സംഘമെത്തിയത്. െഡപ്യൂട്ടി കലക്ടര്‍ ജെ.ഒ. അരുണ്‍കുമാറിൻെറ നേതൃത്വത്തിൽ മുപ്പതോളം റവന്യൂ ഉദ്യോഗസ്ഥരും മലപ്പുറം ഡിവൈ.എസ്.പി പി.സി. ഹരിദാസിൻെറ നേതൃത്വത്തിൽ നൂറോളം പൊലീസുകാരുമാണ് സാമൂഹിക അകലം പോലും പാലിക്കാതെ വീടുകൾ കയറിയിറങ്ങി സർവേ നടത്തിയത്. പ്രതിഷേധവുമായെത്തിയ ആക്ഷൻ കൗൺസിൽ ജില്ല കൺവീനറും ഭിന്നശേഷിക്കാരനുമായ നൗഷാദ് വെന്നിയൂരിനെ പൊലീസ് മർദിക്കുകയും മുഖത്തടിക്കുകയും ചെയ്തു. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ സർക്കാർ കർശനമാക്കുന്നതിനിടെ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് അളവെടുപ്പ് നടത്തുന്നതിനെതിരെ നാട്ടുകാരും പ്രതിഷേധവുമായെത്തി. പ്രദേശത്തെ വീടുകളിൽ ക്വാറൻറീനിൽ കഴിയുന്നവരുണ്ടെന്ന് നാട്ടുകാർ പറയുന്നു. വൻ പൊലീസ്, ഉദ്യോഗസ്ഥ സംഘം വീടുകൾ കയറിയിറങ്ങുന്നത് പ്രായമായവർക്കും കുട്ടികൾക്കും മറ്റും രോഗബാധക്ക് കാരണമായേക്കുമെന്നാണ് ആശങ്ക. പ്രതിഷേധം വകവെക്കാതെ സർവേ നടപടികൾ പൂർത്തീകരിച്ചാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.