പുഴാതി-പള്ളിക്കുന്ന് പ്രദേശവാസികള്‍ക്ക് ഇനി കുടിവെള്ളത്തിനായി കാത്തിരിക്കേണ്ട

വാട്ടര്‍ ടാങ്ക് ഉദ്ഘാടനം ചെയ്തു കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പള്ളിക്കുന്നില്‍ നിര്‍മിച്ച കൂറ്റന്‍ ജലസംഭരണി ഉദ്ഘാടനം ചെയ്തു. ഇതോടെ പുഴാതി, പള്ളിക്കുന്ന് പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമായി. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 26 കോടി രൂപ ചെലവഴിച്ചാണ് ജലസംഭരണി നിര്‍മിച്ചത്. 24 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയാണ് ജലസംഭരണിക്കുള്ളത്. പട്ടുവം പുഴയില്‍ നിന്ന് ശേഖരിക്കുന്ന വെള്ളം മാങ്ങാട്, വളപട്ടണം പുഴയിലൂടെ 16 കിലോമീറ്റര്‍ നീളത്തില്‍ ഡി.ഐ ഗ്രാവിറ്റി പൈപ്പ് ലൈനിലൂടെയാണ് പള്ളിക്കുന്ന് ജലസംഭരണിയില്‍ എത്തിക്കുന്നത്. പൈപ്പ് ലൈന്‍ കടന്നുപോകുന്ന റോഡിലെ ഇരുവശങ്ങളിലുമുള്ള വീട്ടുകാര്‍ക്ക് സൗജന്യമായി കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ട്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ കോര്‍പറേഷന്‍ നിര്‍മിച്ച രണ്ടാമെത്ത ജലസംഭരണിയാണിത്. എടക്കാട് നിര്‍മിച്ച ആദ്യത്തെ കുടിവെള്ള സംഭരണിയുടെ ഉദ്ഘാടനം കഴിഞ്ഞ മാസമാണ് നടന്നത്. പള്ളിക്കുന്നില്‍ നടന്ന ചടങ്ങില്‍ കെ.എം. ഷാജി എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. മേയറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ജെമിനി, സി.കെ. വിനോദ്, വെള്ളോറ രാജന്‍, അഡ്വ.പി. ഇന്ദിര, ഷാഹിന മൊയ്തീന്‍, കെ.പി. സീന, മുന്‍ മേയര്‍ സുമ ബാലകൃഷ്ണന്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ സി. സമീര്‍, വാര്‍ഡ് കൗണ്‍സിലര്‍ ടി.കെ. വസന്ത, കോര്‍പറേഷന്‍ സെക്രട്ടറി ഡി. രാജു എന്നിവര്‍ സംസാരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ടി.ഒ. മോഹനന്‍ സ്വാഗതവും എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ പി. രാഗേഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.