സ്വാതന്ത്ര്യസമര സേനാനി രൈരു നായർക്ക് അന്ത്യാഞ്ജലി

തലശ്ശേരി: സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ പിണറായി സ്വദേശി ചാത്തോത്ത് രൈരു നായരുടെ (98) മൃതദേഹം മേലൂരിലെ ജഡ്ജ് ബംഗ്ലാവിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. വെള്ളിയാഴ്ച രാത്രി കോഴിക്കോട് ജില്ല സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധിയാളുകൾ ശനിയാഴ്ച ഉച്ചക്ക് നടന്ന സംസ്കാര ചടങ്ങിന് സാക്ഷികളായി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ. സുധാകരൻ എം.പി, എം.എൽ.എമാരായ എ.എൻ. ഷംസീർ, ജയിംസ് മാത്യു, പ്രദീപ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം.വി. ജയരാജൻ, പി. ജയരാജൻ, കാരായി രാജൻ, പി.കെ. കൃഷ്ണദാസ്, സി.എൻ. ചന്ദ്രൻ, കെ.പി. സഹദേവൻ, എൻ. ഹരിദാസ്, കെ.കെ. രാജീവൻ, കെ. മനോഹരൻ, പി. ബാലൻ, കെ. ശശിധരൻ, സി.പി. ഷൈജൻ, പണിക്കൻ രാജൻ, ധർമടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി. ബേബി സരോജം തുടങ്ങിയവരും നാട്ടുകാരും പാർട്ടി പ്രവർത്തകരുമടക്കം ജീവിതത്തി‍ൻെറ നാനാതുറകളിൽ നിന്നുമായി നിരവധിപേർ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. പിണറായി, ധർമടം ഭാഗത്ത് രൈരു നായരെ അടുത്തറിയുന്നവരും വീട്ടിലെത്തി അന്ത്യാഞ്ജലികളർപ്പിച്ചു. മരണവിവരം അറിഞ്ഞയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മുൻ മന്ത്രി കെ.പി. മോഹനൻ തുടങ്ങിയവർ ബന്ധുക്കളെ ഫോണിൽ വിളിച്ച് അനുശോചനമറിയിച്ചു. സംസ്കാരത്തിനുശേഷം അനുശോചന യോഗവും ഉണ്ടായി. 1922 ഫെബ്രുവരി 10ന് കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച രൈരു നായർ വിദ്യാഭ്യാസ കാലത്തുതന്നെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ ആകൃഷ്ടനായിരുന്നു. ഗാന്ധിജി, നെഹ്റു, സുഭാഷ് ചന്ദ്രബോസ് ഉൾപ്പെടെയുള്ള ദേശീയ സ്വാതന്ത്ര്യസമര നേതാക്കളുമായി ഇടപഴകാൻ ഭാഗ്യം സിദ്ധിച്ചവരിലൊരാളാണ് രൈരു നായർ. കുറേ വർഷമായി ധർമടം ഗ്രാമപഞ്ചായത്തിലെ മേലൂരിൽ ചിരപുരാതന മാളിക വീടായ ജഡ്ജ് ബംഗ്ലാവിലായിരുന്നു താമസം. ദേശീയ നേതാക്കൾക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയനടക്കം സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും രൈരു നായർ അടുത്ത ബന്ധം പുലർത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.