പഴയങ്ങാടി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് അടഞ്ഞുകിടന്ന ആയിരക്കണക്കിന് ട്രാവൽ ഏജൻസികൾക്ക് തുറന്നു പ്രവർത്തിക്കാനാവാത്തതിനാൽ തൊഴിൽരഹിതരായത് പതിനായിരങ്ങൾ. ലോക്ഡൗൺ ഇളവുകൾ ഉപയോഗിച്ചും മാനദണ്ഡങ്ങൾ പാലിച്ചും മറ്റ് മേഖലകൾ സജീവമായെങ്കിലും മാർച്ച് 21മുതൽ സംസ്ഥാനത്തെ ട്രാവൽ ഏജൻസികൾ അടഞ്ഞു തന്നെ കിടക്കുകയാണ്. സംസ്ഥാനത്ത് എണ്ണൂറോളം ചെറുതും വലുതുമായ അയാട്ട ഏജൻസികളിലും പതിനായിരത്തോളം നോൺ അയാട്ട ഏജൻസികളിലുമായി ഏതാണ്ട് 1.20 ലക്ഷത്തിനു മുകളിൽ ജീവനക്കാരുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ടതാണ് സംസ്ഥാനത്തെ ഒട്ടുമിക്ക ട്രാവൽ ഏജൻസികളുടെയും പ്രധാന വരുമാന സ്രോതസ്സ്. മാർച്ച് അവസാന വാരത്തോടെ ആരംഭിക്കുന്ന അവധിക്കാലമാണ് ട്രാവൽ ഏജൻസികൾക്ക് ഏറ്റവും തിരക്കും വരുമാനവുമുള്ള കാലം. ഈ അവധിക്കാലം വിദേശത്തേക്കുള്ള സന്ദർശക വിസ, വിമാന ടിക്കറ്റുകൾ, ടൂറിസം തുടങ്ങിയ സർവ മേഖലകളെയും ലോക്ഡൗൺ തകർത്തതോടെ വൻ നഷ്ടമാണ് ഏജൻസികൾക്കുണ്ടായത്. ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് എന്ന് സർവിസ് ആരംഭിക്കുമെന്ന് ഇനിയും വ്യക്തത വരാത്തതിനാൽ എപ്പോൾ പ്രവർത്തിക്കാനാവുമെന്ന ധാരണയും ഏജൻസികൾക്കില്ല. വ്യോമഗതാഗതം പുനരാരംഭിച്ചാൽ തന്നെ വിദേശ രാജ്യങ്ങളിലേക്കുള്ള പ്രവാസികളുടെ തിരിച്ചുപോക്കും നിയന്ത്രണങ്ങളും വിദേശ രാജ്യങ്ങളിലെ തൊഴിൽ നഷ്ടവും ശമ്പളം വെട്ടിക്കുറച്ച നടപടികളും എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് ട്രാവൽ ഏജൻസികൾ. അന്തർ സംസ്ഥാന ബസുകളുടെ സീറ്റ് റിസർവേഷൻ, ട്രെയിൻ ടിക്കറ്റ് റിസർവേഷൻ തുടങ്ങിയവ നിലക്കുകയും പാസ്പോർട്ട് അപേക്ഷകൾക്ക് പോലും നിയന്ത്രണങ്ങൾ വരുകയും ചെയ്തതും ഈ വഴിക്കുള്ള സേവനങ്ങൾക്കും ട്രാവൽ ഏജൻസികൾക്ക് കഴിയാതായി. 20 മുതൽ 60 വരെ ജീവനക്കാരുള്ള വിവിധ ഏജൻസികൾക്കാവട്ടെ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാനായിട്ടില്ല. റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് വില ബന്ധപ്പെട്ട എയർലൈനുകൾ മാസങ്ങളായിട്ടും ട്രാവൽ ഏജൻസികൾക്ക് തിരിച്ചു നൽകാത്തതും വിനയായി. ആഭ്യന്തര വിമാന സർവിസുകളിൽ 20 ശതമാനത്തോളം ചില നഗരങ്ങളിലേക്ക് ഗതാഗതം പുനരാരംഭിച്ചെങ്കിലും യാത്രക്കാർ കുറവാണ്. വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നത് പതിവാകുകയും റദ്ദാക്കിയ ടിക്കറ്റുകളുടെ റീഫണ്ട് പ്രശ്നമാവുകയും ചെയ്തതോടെ ഏജൻസികൾ ടിക്കറ്റ് റിസർവേഷൻ ഒഴിവാക്കുകയാണ് ചെയ്യുന്നത്. മഹ്മൂദ് വാടിക്കൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.