ഭക്ഷ്യധാന്യ ഗോഡൗണുകളിൽ സപ്ലൈകോ കൈകാര്യച്ചെലവ് അനുവദിച്ചു

ലക്ഷങ്ങൾ ബാധ്യതയെന്ന് ആക്ഷേപം പാലക്കാട്: സർക്കാറിന് ലക്ഷങ്ങൾ ബാധ്യതയുണ്ടാക്കി എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ സപ്ലൈകോ കൈകാര്യച്ചെലവ് അനുവദിച്ചു. ഗോഡൗണുകളിൽ ഭക്ഷ്യധാന്യങ്ങൾ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന കുറവ്, ജീവനക്കാരുടെ ബാധ്യതയാകുന്നതിന് പരിഹാരമായാണ് കൈകാര്യച്ചെലവ് എന്ന് സപ്ലൈകോ അധികൃതർ പറയുന്നത്. ഭക്ഷ്യധാന്യത്തിന്‍റെ അളവിന്‍റെ 0.2 ശതമാനമാണ് അനുവദിച്ചത്. ഒരു ഡിപ്പോയിൽ പ്രതിവർഷം ഏകദേശം 5000 മെട്രിക് ടൺ ഭക്ഷ്യധാന്യമാണ് കൈകാര്യം ചെയ്യുന്നത്. ഇതുപ്രകാരം നാല് ലക്ഷത്തിന്‍റെ സാമ്പത്തിക ബാധ്യതയാണ് ഒരോ ഡിപ്പോക്കും ഉണ്ടാകുന്നത്. സംസ്ഥാനത്ത് ഇത്തരം 76 ഡിപ്പോകളാണുള്ളത്. ഗോഡൗണുകൾ നിലവിൽ സംഭരണ നഷ്ടമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന ധനവകുപ്പ് നിലപാട് മറികടന്നാണ് സപ്ലൈകോ കൈകാര്യച്ചെലവ് അനുവദിച്ചത്. എഫ്.സി.ഐ, അരിമില്ലുകൾ എന്നിവിടങ്ങളിൽനിന്നാണ് ഗോഡൗണുകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തുന്നത്. ചാക്കുകളിൽ നിറച്ച ഭക്ഷ്യധാന്യങ്ങളുടെ തൂക്കം പരിശോധിച്ചാണ് ഗോഡൗണുകളിൽ എത്തുന്നത്. ഇവിടെനിന്ന് പുറത്തേക്ക് വിതരണത്തിന് നൽകുകയും ചെയ്യുന്നു. അതിനാൽ ധാന്യച്ചോർച്ച സംഭവിക്കില്ലെന്നും ഈ മേഖലയിൽ അഴിമതി നടത്താനാണ് പുതിയ തീരുമാനമെന്നും ആക്ഷേപമുണ്ട്. സപ്ലൈകോ സി.എം.ഡി, ഭക്ഷ്യകമീഷൻ മെംബർ സെക്രട്ടറി, പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ എന്നിവർ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ തുക അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.