കെ.പി. കുഞ്ഞാലിക്കുട്ടി
പരപ്പനങ്ങാടി: പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അപരനായി മത്സരരംഗത്ത് ഹാട്രിക് നേടിയ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കെ.പി. കുഞ്ഞാലിക്കുട്ടി ഇത്തവണ അപര മത്സരത്തിനില്ല. മത്സരത്തിൽ ശരികേടുണ്ടെന്ന സുഹൃത്തുക്കളുടെ ഉപദേശമാണ് കമ്യൂണിസ്റ്റുകാരനെ ഇത്തവണ നാലാമങ്കത്തിൽനിന്ന് പിന്നോട്ടുവലിച്ചത്.
2006ൽ കുറ്റിപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി തോൽക്കുകയും കെ.ടി. ജലീൽ ജയിക്കുകയും ചെയ്ത അങ്കത്തിലാണ് കെ.പി. കുഞ്ഞാലിക്കുട്ടിയുടെ അരങ്ങേറ്റം. അന്ന് ആയിരത്തിൽപരം വോട്ടുനേടിയ ഇദ്ദേഹം കെ.ടി. ജലീലിന്റെ വിജയം അനായാസമാക്കുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിച്ചു.
പിന്നീട് കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ അങ്കംകുറിച്ചപ്പോൾ അവിടെയും മലപ്പുറം പാർലമെൻറ് മണ്ഡലത്തിൽനിന്ന് മത്സരിച്ചപ്പോൾ ലോക്സഭയിലേക്ക് ഒരുകൈ നോക്കാനും അപരനായി കെ.പി. കുഞ്ഞാലിക്കുട്ടി എത്തി. മത്സരരംഗത്തുനിന്ന് പിൻവാങ്ങാൻ കുടുംബബന്ധങ്ങളിൽനിന്ന് വലിയ സമ്മർദമുണ്ടായെങ്കിലും കെ.പി, പി.കെ. കുഞ്ഞാലിക്കുട്ടിയെ വിടാതെ പിൻതുടരുകയായിരുന്നു.
ഇപ്പോൾ ജനസേവനരംഗത്തും ജീവകാരുണ്യരംഗത്തും സജീവമായ കെ.പി. കുഞ്ഞാലിക്കുട്ടി തന്റെ ഭൂസ്വത്തിലെ വലിയൊരു ഭാഗം നിർധനരായ കുടുംബങ്ങൾക്ക് വീതിച്ചുനൽകി മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.