കുട്ടിപ്പാറ കാരേപറമ്പ് വളവിൽ മറിഞ്ഞ കുഴല്‍ കിണര്‍ ലോറി
മഞ്ചേരി: പയ്യനാട് കുട്ടിപ്പാറയിൽ കുഴല്‍ കിണര്‍ കുഴിക്കാനെത്തിയ ലോറി മറിഞ്ഞ് ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അന്തർ സംസ്ഥാന തൊഴിലാളികളായ വിക്കി (20), ശശിപാല്‍ (26), പാലക്കാട് സ്വദേശികളായ ഷഫീഖ്, ശ്രീരാമന്‍, ചന്ദ്രന്‍, വിജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സൂപ്പര്‍വെസര്‍ മോഹനനും നാട്ടുകാരും ചേര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ കുട്ടിപ്പാറയിലാണ് അപകടം.
വണ്ടൂരിലേക്ക് കുഴൽ കിണർ കുഴിക്കാൻ പോകുമ്പോൾ കുട്ടിപ്പാറ കാരേപറമ്പ് വളവിൽ മതിലിലിടിച്ച് വാഹനം മറിയുകയായിരുന്നു. മഞ്ചേരി കൊരമ്പയില്‍ ആര്‍ക്കേഡിലെ മഞ്ചേരി ബോര്‍വെല്‍ എന്ന സ്ഥാപനമുടമ ഒറ്റപ്പാലം സ്വദേശി രാധാകൃഷ്ണന്റെതാണ് ലോറി. ലോറി മറിഞ്ഞതോടെ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി രാജീവ് എന്ന കതിറിനെ (42) കാണാതായത് ഏറെ നേരം പരിഭ്രാന്തി പരത്തി. ഡ്രൈവര്‍ ലോറിക്കടിയില്‍ പെട്ടതാകാമെന്ന് അഭ്യൂഹം പരന്നു. ഉടന്‍ മഞ്ചേരി അഗ്നിശമനാ സ്റ്റേഷന്‍ ഓഫിസര്‍മാരായ കെ.വി. ജയകുമാര്‍, സലീം കണ്ണൂക്കാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സേനയെത്തി ക്രെയിന്‍ ഉപയോഗിച്ച് പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ലോറി ഉയര്‍ത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായില്ല. അപകടം നടന്ന ഉടനെ ഡ്രൈവര്‍ ഇറങ്ങി ഓടിയാതാകാമെന്നാണ് നിഗമനം. രക്ഷപ്രവര്‍ത്തനത്തിന് സേനാംഗങ്ങളായ പി. വിപിന്‍, പി.പി. അബ്ദുസമീം, എന്‍. മെഹബൂബ് റഹ്മാന്‍, കെ. രമേഷ്, കെ.കെ. കൃഷ്ണകുമാര്‍, ടി. അഖില്‍, എന്‍.എം. റാഷിദ്, കെ. ബിനീഷ്, കെ.എന്‍. സുബ്രഹ്മണ്യന്‍, ജോജി ജേക്കബ്, എം. മനാഫ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.