യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ബഷീർ വാക്കല്ലൂരിൽ പര്യടനത്തിൽ,
15 വർഷത്തെ വികസന തുടർച്ചയാണ് ഏറനാട് മണ്ഡലത്തിൽ ലക്ഷ്യമിടുന്നത്. മണ്ഡലത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കും.
-പി.കെ. ബഷീർ (യു.ഡി.ഫ്)
മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം. എൽ.ഡി.എഫ് സർക്കാറുകളുടെ കഴിഞ്ഞ പത്തുവർഷത്തെ വികസന നേട്ടം വോട്ടാകും.
-അഡ്വ. ഷെഫീർ കിഴിശ്ശേരി (എൽ.ഡി.എഫ്)
അരീക്കോട്: 2011ൽ മണ്ഡലം തുടങ്ങിയതു മുതൽ തുടർച്ചയായി മൂന്നു തവണയും യു.ഡി.എഫിനൊപ്പം നിന്ന ഏറനാട് മണ്ഡലത്തിൽ ഇക്കുറിയും സീറ്റ് നിലനിർത്താനുള്ള പോരാട്ടത്തിലാണ് യു.ഡി.എഫ്. ശക്തമായ പ്രചരണം നടത്തി സീറ്റ് പിടിച്ചെടുക്കാൻ എൽ.ഡി.എഫും മണ്ഡലത്തിൽ ചൂടേറിയ പ്രചരണവുമായി രംഗത്തുണ്ട്. തെരഞ്ഞെടുപ്പിന് ദിസവങ്ങൾ മാത്രം ശേഷിക്കെ പ്രചാരണം ഊർജിതമാക്കിയിരിക്കുകയാണ് മുന്നണികൾ. റോഡ് ഷോകളും കൺവെൻഷനുകളും കുടുംബസംഗമവും മറ്റു പ്രചരണങ്ങളും ശക്തിപ്പെടുത്തി പരമാവധി വോട്ടർമാരെ കണ്ട് വോട്ടടുപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികളും പ്രവർത്തകരും.
എൽ.ഡി.എഫ് റാലിയിൽ സ്ഥാനാർഥി
അഡ്വ. ഷെഫീർ കിഴിശ്ശേരി
കഴിഞ്ഞ തവണ 22,546വോട്ടുകൾക്കാണ് യു.ഡി.എഫ് വിജയിച്ചത്. കഴിഞ്ഞ 15 വർഷം മണ്ഡലത്തിൽ താൻ നടപ്പാക്കിയ മികച്ച വികസന പ്രവർത്തനങ്ങൾ എണ്ണി പറഞ്ഞാണ് നിലവിലെ സിറ്റിങ് എം.എൽ.എയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ പി.കെ ബഷീർ വോട്ട് അഭ്യർഥിക്കുന്നത്. വികസനം ചൂണ്ടികാട്ടി കൂടുതൽ ഭൂരിപക്ഷത്തിൽ നാലാംതവണയും മണ്ഡലം നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പി.കെ ബഷീർ. ഇത്തവണ ലീഡ് നില അട്ടിമറിച്ച് മണ്ഡലം പിടിച്ചടക്കാനുള്ള തീവ്ര ശ്രമത്തിലാണ് അരിവാളും ധാന്യക്കതിരും ചിഹ്നത്തിൽ മത്സരിക്കുന്ന സി.പി.ഐ സ്ഥാനാർഥിയായ അഡ്വ. ഷെഫീർ കിഴിശ്ശേരിയുടെ നേതൃത്വത്തിലുള്ള ഇടതുക്യാമ്പ്.
എൽ.ഡി.എഫ് സർക്കാറിന്റെ കഴിഞ്ഞ പത്തുവർഷത്തെ വികസന പ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങൾ മുൻനിർത്തിയാണ് എൽ.ഡി.എഫ് വോട്ട് അഭ്യർഥിക്കുന്നത്. രണ്ടു മുന്നണികളും രണ്ടാംഘട്ട പ്രചരണ പരിപാടികളുമായി ബഹുദൂരം മുന്നിലാണ്. മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തുള്ള ബി.ജെ.പിയും വോട്ട് കൂട്ടാനുള്ള പ്രവർത്തനങ്ങളിലണ്. ബി.ജെ.പിക്കു വേണ്ടി എൻ. ശ്രീപ്രകാശ് ആണ് ഇത്തവണ ഏറനാട്ടിൽ നിന്ന് ജനവിധി തേടുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 79.69 ശതമാനം വോട്ടാണ് ഈ മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. പുതിയ വോട്ടർമാർ കൂടിയതിനാൽ യുവ വോട്ടർമാരെ കാണാനാണ് ഇപ്രാവശ്യം സ്ഥനാർഥികൾ കൂടുതൽ ശ്രദ്ധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.