കനത്ത മഴ: കരിപ്പൂരിൽ അഞ്ചു വിമാനങ്ങൾ തിരിച്ചുവിട്ടു

കരിപ്പൂർ: കനത്ത മഴയെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ അഞ്ചു വിമാനങ്ങൾ തിരിച്ചുവിട്ടു. വ്യാഴാഴ്ച പുലർച്ച 2.30നും 4.40നും ഇടയിൽ ഇറങ്ങേണ്ട വിമാനങ്ങളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്. പുലർച്ച 2.30ന് ദോഹയിൽനിന്നുള്ള ഖത്തർ എയർവേസ്, 2.35ന് അബൂദബിയിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ്, 3.30ന് ഷാർജയിൽനിന്നുള്ള എയർ അറേബ്യ, 4.25ന് അബൂദബിയിൽനിന്നുള്ള എയർ അറേബ്യ, 4.40ന് ബഹ്റൈനിൽനിന്നുള്ള ഗൾഫ് എയർ വിമാനങ്ങളാണ് തിരിച്ചുവിട്ടത്. ഗൾഫ് എയർ വിമാനം അൽപസമയത്തിനകം തിരിച്ചെത്തി തുടർ സർവിസ് നടത്തി. 5.30ന് പോകേണ്ട വിമാനം 8.19നാണ് ബഹ്റൈനിലേക്ക് മടങ്ങിയത്. ഖത്തർ എയർവേസ് രാവിലെ ആറിന് വീണ്ടും കരിപ്പൂരിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും റൺവേ വ്യക്തമാകാത്തതിനാൽ കൊച്ചിയിലേക്ക് മടങ്ങിപ്പോയി. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം അവസാനിച്ചതിനെ തുടർന്ന് യാത്രക്കാരെ വാഹനത്തിൽ കോഴിക്കോട് എത്തിക്കുകയായിരുന്നു. വിമാനം രാത്രിയിൽ കരിപ്പൂരിലെത്തി പുലർച്ച 1.10നാണ് ദോഹയിലേക്ക് പുറപ്പെടുക. എയർ അറേബ്യയുടെ പുലർച്ച 5.05നുള്ള അബൂദബി, 4.10നുള്ള ഷാർജ സർവിസുകൾ വിമാനം തിരിച്ചെത്താൻ വൈകിയതിനാൽ നീണ്ടു. ഇതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. ബദൽ സൗകര്യം ഏർപ്പെടുത്തിയില്ലെന്നായിരുന്നു യാത്രക്കാരുടെ ആരോപണം. പിന്നീട് രാവിലെ 11ഓടെയാണ് ഇരു വിമാനത്തിലെയും യാത്രികരെ കോഴിക്കോട് ഹോട്ടലിലേക്ക് മാറ്റിയത്. എയർ അറേബ്യ വിമാന സർവിസുകൾ പിന്നീട് പുനഃക്രമീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.