മാതൃശിശു സൗഹൃദ ഇനീഷ്യേറ്റിവ് അംഗീകാരത്തിന് യോഗ്യത നേടി മലപ്പുറം താലൂക്ക് ആശുപത്രി മലപ്പുറം: താലൂക്ക് ആശുപത്രി മാതൃശിശു സൗഹൃദ ഇനീഷ്യേറ്റിവ് (മദര്‍ ബേബി ഫ്രണ്ട്‌ലി ഇനീഷ്യേറ്റിവ്) സര്‍ട്ടിഫിക്കേഷന്‍ വിലയിരുത്തല്‍ പ്രക്രിയയില്‍ 86 ശതമാനം മാർക്കോടെ യോഗ്യത നേടി. ഇത്തരത്തിലെ അംഗീകാരം നേടുന്ന ജില്ലയിലെ മൂന്നാമത്തെ സ്ഥാപനമാണ് മലപ്പുറം താലൂക്ക് ആശുപത്രി. സംസ്ഥാനത്ത് ആദ്യം യോഗ്യത നേടിയത് പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായിരുന്നു. നിലമ്പൂര്‍ ജില്ല ആശുപത്രിയും മാതൃശിശു സൗഹൃദ ഇനീഷ്യേറ്റിവ് സര്‍ട്ടിഫിക്കേഷന്‍ യോഗ്യത നേടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പ്രസവം നടക്കുന്ന ആശുപത്രികളിൽ നടപ്പാക്കുന്ന പദ്ധതിയാണ് മാതൃ-ശിശു സൗഹൃദാശുപത്രി സംരംഭം. യൂനിസെഫും ലോകാരോഗ്യ സംഘടനയും നിശ്ചയിച്ച 10 ഗുണനിലവാര സൂചികകൾക്ക് പുറമെ മാതൃശിശു സൗഹൃദവും ആരോഗ്യവും സംബന്ധിച്ച സൂചികകളില്‍ അധിഷിഠിതമായ 130 ചെക്ക് പോയന്‍റുകളും അനുസരിച്ചാണ് വിലയിരുത്തല്‍ പ്രക്രിയ നടന്നത്. പദ്ധതി പ്രകാരം 10 കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. പദ്ധതി നടപ്പാക്കാന്‍ ഓരോ ജീവനക്കാരെയും പ്രതിജ്ഞാബദ്ധരാക്കുക, മുലപ്പാലിന് ബദലായി ഉപയോഗിക്കുന്ന ശിശുഭക്ഷണങ്ങളുടെ വിപണനത്തെ സംബന്ധിച്ച അന്താരാഷ്ട്ര നിബന്ധനകളും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കാനുള്ള ലോകാരോഗ്യ സമ്മേളനങ്ങളുടെ നിർദേശങ്ങളും പൂർണമായും പാലിക്കുക, മുലയൂട്ടല്‍ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് മാര്‍ഗനിർദേശം നല്‍കുക, സമയാസമയങ്ങളിൽ മുലയൂട്ടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് നിരീക്ഷണ സംവിധാനം ഉറപ്പാക്കുക, അവ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുക, നവജാത ശിശുക്കളെയും അമ്മമാരെയും പരിചരിക്കുന്ന ആശുപത്രി ജീവനക്കാര്‍ക്ക് മതിയായ അറിവും കാര്യക്ഷമതയും വൈദഗ്ധ്യവും ഉണ്ടെന്ന് ഉറപ്പുവരുത്തുക, മുലയൂട്ടലിന്‍റെ പ്രാധാന്യത്തെ ബോധവത്കരിക്കുക, പ്രസവാനന്തരം എത്രയും വേഗത്തില്‍ നവജാതശിശുവും മാതാവും തമ്മില്‍ വേർപിരിയാത്ത സാമീപ്യം സാധ്യമാക്കുകയും മുലപ്പാല്‍ നല്‍കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിന് സാഹായിക്കുകയും ചെയ്യുക, മുലയൂട്ടുമ്പോള്‍ ഏതെങ്കിലും തരത്തിലെ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുക, നവജാത ശിശുക്കള്‍ക്ക് മുലപ്പാലിന് പകരം നല്‍കുന്ന പൂരകഭക്ഷണങ്ങളുടെ ദോഷങ്ങളെക്കുറിച്ച് ബോധവത്കരിക്കുക, പ്രസവാനന്തരം വീടുകളിലേക്ക് മടങ്ങുന്ന അമ്മമാര്‍ക്കും നവജാതശിശുക്കള്‍ക്കും സമയാസമയങ്ങളില്‍ ആവശ്യമായ പിന്തുണയും പരിചരണവും ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി ഓരോ ജീവനക്കാര്‍ക്കും പ്രത്യേകം പരിശീലനം നല്‍കി. ദേശീയ ആരോഗ്യദൗത്യവും അതിന്‍റെ പങ്കാളികളായ ഐ.എ.പി കേരള, എൻ.എൻ.എഫ് കേരള, കെ.യു.എച്ച്.എസ്, യൂനിസെഫ്, കെ.എഫ്.ഒ.ജി, ടി.എൻ.എ.ഐ എന്നിവര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയക്ക് പിന്തുണ നൽകി. ദേശീയ ആരോഗ്യ മിഷൻ, ആരോഗ്യ വകുപ്പ്, ആശുപത്രി ജീവനക്കാർ എന്നിവരുടെ പരിശ്രമത്തിന്‍റെ വിജയംകൂടിയാണ് അംഗീകാരമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.