മഴക്കെടുതി: അടിയന്തര യോഗം ചേർന്നു

എരുമപ്പെട്ടി: മഴക്കെടുതി ദുരന്ത നിവാരണത്തിനായി എരുമപ്പെട്ടി പഞ്ചായത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. അതിതീവ്ര മഴയുടെ സാഹചര്യത്തിൽ പഞ്ചായത്തിൽ എടുക്കേണ്ട സുരക്ഷ മുന്നൊരുക്കങ്ങൾ തീരുമാനിക്കാനാണ് അടിയന്തര യോഗം വിളിച്ചുചേർത്തത്. വാഴാനി ഡാമിലെ ജലനിരപ്പ് 50.4 മീറ്ററാണെന്നും 60 മീറ്ററിൽ കൂടുതലായാൽ മാത്രമേ റെഡ് അലർട്ട് നൽകേണ്ടതുള്ളൂ. അതിനാൽ, ഷട്ടർ തുറക്കേണ്ട സാഹചര്യമില്ലെന്ന് ഇറിഗേഷൻ വകുപ്പ് ഉദ്യോസ്ഥർ അറിയിച്ചു. വടക്കാഞ്ചേരി -ഏനമാവ് പുഴയിലെ എല്ലാ ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അപകടകരമായ നിലയിൽ റോഡരികിലും വീടുകൾക്കും സ്ഥാപനങ്ങൾക്കും അരികിലും നിൽക്കുന്ന മരക്കൊമ്പുകൾ അടിയന്തരമായി മുറിച്ചുമാറ്റാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ്, വനംവകുപ്പ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ അറിയിച്ചു. പുഴ, തോടുകൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇറങ്ങി കുളിക്കുന്നത് തടയാൻ നടപടി സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടു. അപകടകരമായ അവസ്ഥയിലുള്ള വീടുകളുടെ റിപ്പോർട്ട് തയാറാക്കി നൽകാൻ വില്ലേജ് ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പഞ്ചായത്തിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറക്കാനും ആവശ്യമാകുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ബസന്ത് ലാൽ, ജില്ല പഞ്ചായത്ത് അംഗം ജലീൽ ആദൂർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുമന സുഗതൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.