പ്രവാചകനിന്ദ, ബുള്‍ഡോസര്‍ രാജ്: വെൽഫെയർ പാർട്ടി വിമാനത്താവള മാർച്ചിനുനേരെ ലാത്തിച്ചാര്‍ജ്

സംസ്ഥാന സെക്രട്ടറിയടക്കം ഒമ്പതുപേര്‍ക്ക് പരിക്ക് കൊണ്ടോട്ടി: പ്രവാചകനിന്ദക്കെതിരായ പ്രതിഷേധങ്ങളെ ബുൾഡോസറുപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ഭരണകൂട നീക്കത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് വിമാനത്താവളത്തിലേക്ക് നടത്തിയ മാർച്ചിനുനേരെ ലാത്തിച്ചാർജ്. കരിപ്പൂർ വിമാനത്താവള റോഡില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് വിമാനത്താവള പരിസരത്ത് പൊലീസ് തടയുകയും പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തി വീശുകയുമായിരുന്നു. സംസ്ഥാന സെക്രട്ടറി കെ.വി. സഫീർഷാ ഉള്‍പ്പെടെ ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാധാനപരമായി നടന്ന മാര്‍ച്ചിനുനേരെ കടുത്ത നടപടിയാണ് പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായത്. ബാരിക്കേഡ് കെട്ടി നിയന്ത്രണം ഏര്‍പ്പെടുത്തിയ മേഖലയിലേക്ക് മാര്‍ച്ച് എത്തുന്നതിനുമുമ്പ് ലാത്തിച്ചാർജ് തുടങ്ങിയതായി പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു. മാർച്ച് വെൽഫെയർ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. പ്രവാചകനിന്ദക്കെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി ഫാഷിസ്റ്റ് സര്‍ക്കാര്‍ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തുകയാണെന്നും പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരെ കൊന്നുതള്ളിയും ഭയപ്പെടുത്തിയും നിശ്ശബ്ദരാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രവര്‍ത്തകസമിതി അംഗം ജാവേദ് മുഹമ്മദിന്‍റെയും മകള്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ് ദേശീയ സെക്രട്ടറി അഫ്രീന്‍ ഫാത്തിമയുടെയും വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത പ്രതികാര നടപടി ഇതിന്‍റെ തുടര്‍ച്ചയാണെന്നും അദ്ദേഹം ആരോപിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ് ദേശീയ സെക്രട്ടറി ആയിശ റെന്ന, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി.കെ.എസ്. അബ്ദുറഹ്മാന്‍, വെൽഫെയർ പാർട്ടി നേതാക്കളായ കെ.എ. ഷഫീഖ്, ജ്യോതിവാസ് പറവൂര്‍, ഇ.സി. ആയിശ, ജബീന ഇര്‍ഷാദ്, കെ.കെ. അഷ്‌റഫ്, മുനീബ് കാരക്കുന്ന്, അസ്ലം ചെറുവാടി തുടങ്ങിയവര്‍ സംസാരിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സംസ്ഥാന-ജില്ല ഭാരവാഹികള്‍ സന്ദര്‍ശിച്ചു. mpg kdy 1welfare : കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.