ഹൃദയചുംബനം... മച്ചാട്ട് വാസന്തിയുടെ ജീവചരിത്രം ‘പച്ചപ്പനന്തത്ത’ പ്രകാശനം ചെയ്യാൻ കോഴിക്കോട് ടൗൺഹാളിലെത്തിയ നിലമ്പൂർ ആയിഷ മച്ചാട്ട് വാസന്തിയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നു -ബിമൽ തമ്പി
കോഴിക്കോട്: ശബ്ദംകൊണ്ട് കാലഘട്ടത്തെ ആകർഷിച്ച ഗായിക മച്ചാട്ട് വാസന്തിയുടെ ജീവചരിത്രം ‘പച്ചപ്പനന്തത്ത’ പി.കെ. മേദിനിക്ക് നൽകി നിലമ്പൂർ ആയിഷ പ്രകാശനം ചെയ്തു. വർത്തമാനകാല ഇന്ത്യയുടെ അവസ്ഥ ഏറെ മാറിയിരിക്കുകയാണെന്നും ഇന്ത്യയുടെ ആത്മാവ് ഉറങ്ങുന്ന ഗ്രാമങ്ങൾപോലും അന്യംനിന്നുപോവുകയാണെന്നും നിലമ്പൂർ ആയിഷ പറഞ്ഞു. അന്ധവിശ്വാസവും അനാചാരവും നിലനിന്നിരുന്ന കാലത്താണ് നാടകപ്രവർത്തകർ രംഗത്തുവന്നതെന്നും അവർ പറഞ്ഞു.
ആസ്വാദക ഹൃദയം കീഴടക്കിയ പച്ചപ്പനന്തത്തേ പൊന്നാരപ്പൂന്തത്തേ... എന്ന ഗാനം മച്ചാട്ട് വാസന്തി ആലപിച്ചു. മലയാള നാടകവേദിയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകയും കമ്യൂണിസ്റ്റ് പാർട്ടിയുടെ വിപ്ലവഗാനങ്ങൾക്കും ബാബുരാജിന്റെ മനോഹര ഗാനങ്ങൾക്കും ശബ്ദം നൽകുകയും ചെയ്ത മച്ചാട്ട് വാസന്തിയുടെ ജീവിത അനാവരണം നടത്തിയിരിക്കുന്നത് പത്രപ്രവർത്തകനും ചലച്ചിത്ര നിരൂപകനുമായ ഭാനുപ്രകാശാണ്.
സമതയാണ് പുസ്തക പ്രസിദ്ധീകരിച്ചത്. കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ അധ്യക്ഷതവഹിച്ചു. സമത മാനേജിങ് ട്രസ്റ്റ് പ്രഫ. ടി.എ. ഉഷാകുമാരി ആമുഖഭാഷണം നടത്തി.
രണഭീതി 2024 അവാർഡും 25,000 രൂപയും മച്ചാട് വാസന്തിക്ക് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം പുരുഷൻ കടലുണ്ടി സമർപ്പിച്ചു. ജ്വാല 2023 അവാർഡ് അപർണ ഗൗരിക്ക് എ. പ്രദീപ് കുമാർ സമർപ്പിച്ചു.
പി.കെ. മേദിനി ഗാനാലാപനം നടത്തി. കനൽവഴികൾ താണ്ടിയ കലാകാരിയുടെ അനുഭവം ഭാനുപ്രകാശ് പങ്കുവെച്ചു. സമത എക്സിക്യൂട്ടിവ് അംഗം ഡോ. എസ്. ശ്രീകുമാരി, പുരോഗമന കലാസാഹിത്യ സംഘം ജില്ല ട്രഷറർ വിൽസൺ സാമുവൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പു.ക.സ. ജില്ല സെക്രട്ടറി ഡോ. യു. ഹേമന്ത് കുമാർ സ്വാഗതവും പ്രസിഡന്റ് എ.കെ. രമേശ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.