പാചകവാതകം കിട്ടാത്തതിനെ തുടർന്ന് മത്സ്യബന്ധനത്തിന് പോകാൻ കഴിയാതെ
കിടക്കുന്ന ബോട്ടുകൾ
ബേപ്പൂർ: പാചകവാതക ക്ഷാമം രൂക്ഷമായതോടെ യന്ത്രവൽകൃത മത്സ്യബന്ധന മേഖല പ്രതിസന്ധിയിലായി . മീൻപിടിത്തത്തിൽ ഏർപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികൾക്ക് ഭക്ഷണം പാകം ചെയ്യുവാൻ ഗ്യാസ് സിലിണ്ടറുകളാണ് ആശ്രയം.15 മുതൽ 30 വരെ ദിവസങ്ങൾ കടലിൽ തങ്ങിയാണ് വലിയ ബോട്ടുകൾ മത്സ്യബന്ധനം നടത്തുന്നത് . 20 ഓളം തൊഴിലാളികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മൂന്ന് സിലിണ്ടറുകൾ അത്യാവശ്യമാണ്.
പാചകവാതകത്തിന് ക്ഷാമം നേരിട്ടതോടെ നൂറുകണക്കിന് ബോട്ടുകളാണ് മത്സ്യബന്ധനത്തിന് പുറംകടലിൽ പോവാനാവാതെ ഹാർബറിൽ നങ്കൂരമിട്ട് കിടക്കുന്നത് . മുൻകാലങ്ങളിൽ മണ്ണെണ്ണ സ്റ്റൗ ഉപയോഗിച്ചായിരുന്നു ബോട്ടുകളിൽ ഭക്ഷണം പാകം ചെയ്തിരുന്നത്. ഇതിന് അപകടസാധ്യത കൂടുതലായതിനാൽ ഗ്യാസ് സ്റ്റൗകളും കുക്കറുകളും നിർബന്ധമാക്കുകയായിരുന്നു . ബോട്ടുകൾക്ക് കടലിൽ പോകാൻ സാധിക്കാതെ വന്നതോടെ തൊഴിലാളികളും അനുബന്ധ മേഖലയിലുള്ളവരടക്കം നിരവധി കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. മേഖലയിലെ ഗ്യാസ് പ്രതിസന്ധിക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ഓൾകേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കരിച്ചാലി പ്രേമൻ ,ബേപ്പൂർ ഫിഷിങ്ങ് ഹാർബർ ബോട്ട് ഓണർ അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് ഹനീഫ ഹാജി എന്നിവർ അധികൃതരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.