കടലുണ്ടി റെയിൽവേ ഗേറ്റ്
കടലുണ്ടി: റെയിൽവേ ഗേറ്റിലെ കുരുക്ക് ഒഴിവാക്കാൻ മേൽപാലം വേണമെന്നുള്ള ജനകീയ ആവശ്യത്തിന് അംഗീകാരം. ഭൂമി ഏറ്റെടുക്കുന്നതുൾപ്പെടെ ചെലവിലേക്ക് 10 കോടി അനുവദിച്ച് സർക്കാർ ഉത്തരവായി. കോഴിക്കോട്ടെ രണ്ടാം ഗേറ്റ് കഴിഞ്ഞാൽ തിരക്കേറിയ മറ്റൊരു ഗേറ്റാണ് കടലുണ്ടി. ട്രെയിനുകൾക്ക് പോകാൻ തുടർച്ചയായി ഈ ഗേറ്റ് അടച്ചിടുന്നത് പതിവാണ്.
കടലുണ്ടി വില്ലേജിൽ ഉൾപെട്ട 0.9037 ഭൂമിയാണ് മേൽപാലത്തിന്റെ അപ്രോച്ച് റോഡിനായി ഏറ്റെടുക്കുന്നത്. നിലവിൽ രണ്ട് അലൈൻമെൻറാണ് തയാറാക്കിയത്. ഇടച്ചിറയിൽനിന്ന് മനേഴി വഴി ഒന്നാം പാലത്തിലൂടെ ചാലിയം റോഡിൽ പ്രവേശിക്കുന്നതും മറ്റൊന്ന് കടലുണ്ടി റോഡിലൂടെ ഇടച്ചിറയിൽനിന്ന് തുടങ്ങി കക്കാട്ടുപാടത്തു അവസാനിക്കുന്നതുമാണ്. അലൈൻമെന്റ് സംബന്ധിച്ച് തീരുമാനമെടുക്കാൻ പ്രൈവറ്റ് കൺസൾട്ടൻസിയെ റെയിൽവേ ചുമതലപെടുത്തിയിട്ടുണ്ട്.
സർവകക്ഷി യോഗം വിളിച്ചു ചേർത്ത് അന്തിമ തീരുമാനം കൺസൾട്ടൻസി ഏജൻസിക്ക് കൈമാറുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഒ. ഭക്തവത്സലൻ അറിയിച്ചു. മേൽപാലം നിർമാണത്തോടെ ജനങ്ങളുടെ ദീർഘകാലത്തെ ഒരു സ്വപ്ന പദ്ധതി കൂടിയാണ് സാക്ഷാത്കരിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.