മുക്കാളിയിൽ ഒഴിവായത് വൻ ദുരന്തം; റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു
വടകര: മുക്കാളി റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിലേക്ക് ലോറി മറിഞ്ഞു. വൻ ദുരന്തം ഒഴിവായി. ഏറെനേരം ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം മുടങ്ങി. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന്റെ വികസന പ്രവർത്തനങ്ങൾക്ക് മണ്ണുമായി എത്തിയ ടിപ്പർ ലോറിയാണ് പിന്നോട്ടെടുക്കുമ്പോൾ റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞത്. മറിഞ്ഞ ലോറിയുടെ പിൻഭാഗം റെയിൽവേ ട്രാക്കിലും മുൻഭാഗം പ്ലാറ്റ്ഫോമിലുമായിരുന്നു.
പരശുറാം എക്സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടു മുമ്പാണ് അപകടമുണ്ടായത്. ലോറി മറിഞ്ഞതോടെ കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്കുള്ള റെയിൽ ഗതാഗതം പൂർണമായും നിലച്ചു. പരശുറാം എക്സ്പ്രസ് മാഹി റെയിൽവേ സ്റ്റേഷനിൽ ഒരു മണിക്കൂറും വന്ദേഭാരത് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 20 മിനുട്ടും കണ്ണൂർ - ഷോർണൂർ പാസഞ്ചർ എടക്കാട് റെയിൽവേ സ്റ്റേഷനിൽ 23 മിനുട്ടും പിടിച്ചിട്ടു. മണ്ണുമാന്തി എത്തിച്ച് ടിപ്പർ ലോറി ഏറെ പണിപ്പെട്ട് റെയിൽവേ ട്രാക്കിൽ നിന്നും പുറത്തേക്ക് മാറ്റിയാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. ലോറി ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതാണ് അപകടത്തിനിടയാക്കിയതെന്ന് സൂചനയുണ്ട്. ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. റെയിൽവേ ഉദ്യോഗസ്ഥരെത്തി അന്വേഷണം നടത്തി വിവരങ്ങൾ ശേഖരിച്ചു. ആർ. പി.എഫും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.