മരിച്ച ഷൈജൽ, രക്ഷിക്കാൻ ഇറങ്ങിയ പ്രജീഷ് നിടുംകുനി, കോട്ടോൽ ഉണ്ണി (നിധിൻ)
യുവാക്കളുടെ സാഹസിക രക്ഷാപ്രവർത്തനം വിഫലം; പുഴയിൽ ചാടിയ യുവാവ് മുങ്ങിമരിച്ചു
വടകര: പുഴയിൽ ചാടിയയാളെ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയംവെച്ച് യുവാക്കൾ നടത്തിയ സാഹസിക ശ്രമം ഫലം കണ്ടില്ല. ചാനിയംകടവ് പാലത്തിൽനിന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പുഴയിൽ ചാടിയ പേരാമ്പ്ര സ്വദേശി ഷൈജലിനെ രക്ഷിക്കാനുള്ള ശ്രമമാണ് വിഫലമായത്.
യുവാവ് ചാടുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ താഴേക്ക് കയർ ഇട്ടുനൽകിയെങ്കിലും അദ്ദേഹത്തിന് അതിൽ പിടിക്കാൻ കഴിഞ്ഞില്ല. ഇത് കണ്ടുനിന്ന പ്രദേശവാസികളായ കോട്ടോൽ ഉണ്ണി (നിധിൻ), പ്രജീഷ് നിടുംകുനി എന്നിവർ രക്ഷാപ്രവർത്തനത്തിനായി ആഴമേറിയ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു.
അരയിൽ കയർ കെട്ടിയ ശേഷം പുഴയിലേക്ക് ചാടിയ ഉണ്ണി, ഷൈജലിനെ വാരിയെടുത്ത് അതിസാഹസികമായി കരയ്ക്കെത്തിച്ചു. കരയിൽ വെച്ച് തന്നെ സി.പി.ആർ നൽകുകയും ഉടൻ തന്നെ തിരുവള്ളൂരിലെ അക്യൂറ ക്ലിനിക്കിൽ എത്തിക്കുകയും ചെയ്തു. എന്നാൽ, ജീവൻ രക്ഷിക്കാനുള്ള ശ്രമം വിഫലമാക്കി ഷൈജൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുൻപ് പേരാമ്പ്രയിൽ ആംബുലൻസ് ഡ്രൈവറായി സേവനമനുഷ്ഠിച്ചിരുന്ന ഷൈജൽ, നിലവിൽ എറണാകുളത്തെ സൂപ്പർമാർക്കറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: അസീസ്. മാതാവ്: സുലൈഖ. സഹോദരങ്ങൾ: ഷജീർ (ഗൾഫ്), സജിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.