വടകര: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ പ്രതി ചേർത്ത് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വടകര ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകി. ഒന്നാം പ്രതിയായ ജിതിൻ ഭാസ്കരൻ നിർമിച്ച കാഫിർ സ്ക്രീൻ ഷോട്ട് റിബേഷ് രാമകൃഷ്ണൻ റെഡ് എൻകൗണ്ടർ വാട്സ്ആപ് കൂട്ടായ്മയിൽ പോസ്റ്റ് ചെയ്തെന്നാണ് എസ്.ഐ.ടി കണ്ടെത്തിയത്.
റെഡ് എൻകൗണ്ടർ വാട്സ്ആപ് കൂട്ടായ്മയുടെ അഡ്മിൻ റിബേഷ് രാമകൃഷ്ണനാണ്. റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റിലായ സി.പി.എം. കരിമ്പനപ്പാലം കണ്ണംകുഴി ബ്രാഞ്ച് അംഗമായ ആയില്യത്തിൽ ആർ. അമൽ റെഡ് ബറ്റാലിയൻ എന്ന വാട്സ്ആപ് ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്യുകയുമായിരുന്നു. കേസിൽ കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് എസ്.ഐ.ടി റിബേഷിനെ പ്രതിചേർത്ത് കോടതിക്ക് റിപ്പോർട്ട് നൽകിയത്. റിബേഷ് രാമകൃഷ്ണനെ കേസിൽ പ്രതിചേർത്ത സാഹചര്യത്തിൽ എസ്.ഐ.ടി നോട്ടീസ് നൽകി ചോദ്യംചെയ്യാൻ വിളിച്ചുവരുത്തും.
ജിതിന് മുൻകൂർ ജാമ്യം ലഭിച്ച സാഹചര്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കും. മുൻകൂർ ജാമ്യവ്യവസ്ഥ പ്രകാരം മാസത്തിൽ ആദ്യത്തെയും രണ്ടാമത്തെയും തിങ്കളാഴ്ച ജിതിൻ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണം. കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഇതോടെ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരെയാണ് പ്രതിചേർത്തത്. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത്. കേസിൽ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച മറ്റുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് എസ്.ഐ.ടി നീക്കം. പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എം അനുകൂല സൈബിറിടങ്ങളിലാണ് പോസ്റ്റ് പ്രചരിപ്പിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.