കോഴിക്കോട്ട് ജിംനേഷ്യം തുറന്നപ്പോൾ

ടർഫുണർന്നു; ജിംനേഷ്യവും

കോഴിക്കോട്: അഞ്ചു മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന ടർഫുകളിൽ വീണ്ടും കളിയനക്കം. ജില്ലയിലെ 300ലേറെ ടർഫുകളാണ് ലോക്ഡൗണും കോവിഡും കാരണം അടച്ചിരുന്നത്. ഇളവുകൾ ലഭിച്ചപ്പോൾ കുറച്ച് കളിക്കളങ്ങൾ തുറന്നിരുന്നു. എന്നാൽ, ചിലയിടങ്ങളിൽ കോവിഡ് മാനദണ്ഡം പാലിക്കാതിരുന്നതും ടർഫിൽ കളിച്ച ഒരാൾക്ക് കോവിഡ് ബാധിച്ചതും കാരണം ജില്ല ഭരണകൂടം കർശന നിലപാടിലായിരുന്നു.

സമീപ ജില്ലകളിലെ ടർഫുകളിൽ പരിശീലനം പുനരാരംഭിച്ചിട്ടും കോഴിക്കോട്ട് അടഞ്ഞുകിടക്കുകയായിരുന്നു. തുടർന്നാണ് ജില്ല ഭരണകൂടം നിബന്ധനകളോടെ ടർഫും ജിംനേഷ്യവും തുറക്കാൻ അനുമതി നൽകിയത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ടർഫ് ഉടമകൾക്കുണ്ടായതെന്ന് ടർഫ് ഓണേഴ്സ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി എ.െക. മുഹമ്മദലി പറഞ്ഞു.

പലരും വാടകക്ക് സ്ഥലമേറ്റെടുത്താണ് ടർഫ് നടത്തിയത്. മികച്ച തൊഴിലവസരെമന്ന നിലയിൽ നിരവധി പേരാണ് ഇൗ രംഗത്തേക്ക് എത്തിയത്. വൻ തുക മുടക്കിയവർക്ക് അഞ്ചു മാസത്തോളം ചില്ലിക്കാശുപോലും വരുമാനമുണ്ടായിരുന്നില്ല. ചില സ്ഥല ഉടമകൾ വാടക ഇളവ് നൽകിയതു മാത്രമാണ് ഏക ആശ്വാസം.

ഫുട്ബാൾ ടർഫുകളാണ് ജില്ലയിൽ കൂടുതലുള്ളത്. ക്രിക്കറ്റ്, വോളിബാൾ ടർഫുകളും അപൂർവമായുണ്ട്. പരിശീലനത്തിന് ടർഫുകൾ തുറന്നുെകാടുക്കാമെന്നാണ് കലക്ടറുടെ ഉത്തരവ്. മാസ്ക് അടക്കം ധരിക്കണെമന്ന നിർദേശം പ്രായോഗികമാകില്ല. മാസ്ക്കണിഞ്ഞ് കളിച്ചാൽ ശ്വാസംകിട്ടാത്ത അവസ്ഥ വരും. ഒരേസമയം പത്തു പേർക്ക് മാത്രമേ കളിക്കാൻ അനുമതിയുള്ളൂ. ചില കളിക്കാർ ടർഫുകളിൽ തുപ്പുന്നതിനെതിരെ അധികൃതർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. കലക്ടറുടെ ഉത്തരവ് വന്നതിന് പിന്നാലെ ടർഫുകളിൽ കളി പുനരാരരംഭിച്ചു. ചില ടർഫുകൾ അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്.

ജിംനേഷ്യങ്ങളും തുറന്നുപ്രവർത്തിച്ചിട്ടുണ്ട്. മാസങ്ങളായി വീടുകളിൽതന്നെ ബോഡി ബിൽഡിങ് പരിശീലനത്തിലായിരുന്നു പലരും. അകലം പാലിച്ച്, ഒരേസമയം 20 പേർക്കുവരെ ജിംനേഷ്യത്തിൽ പരിശീലനത്തിന് അനുമതിയുണ്ട്. മാനാഞ്ചിറ സ്ക്വയറിൽ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത് വെറുതെകിടക്കുന്ന ഓപൺ ജിംനേഷ്യവും ഉടൻ തുറക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.