കോഴിക്കോട്: സാധാരണ തൊഴിൽ തൊഴിലാളികളെ കിട്ടാനുള്ള പ്രയാസവും തൊഴിലില്ലായ്മയും പരിഹരിക്കാൻ സഹായകമാകുകയാണ് ജില്ല ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്വാഭിമാൻ സൊസൈറ്റിയുടെ പ്രവർത്തനം. തൊഴിൽ ബാങ്ക് പോലെ പ്രവർത്തിച്ച് തൊഴിലാളികളെ വിതരണം ചെയ്യുക മാത്രമല്ല അവർക്കും കുടുംബത്തിനും ഇൻഷുറൻസ് പരിരക്ഷകൂടി ഉറപ്പാക്കുന്നു ഈ പദ്ധതി.
2010ൽ ജില്ലയിൽ തുടങ്ങിയ പദ്ധതിയിലെ തൊഴിലാളികളുടെ പ്രായപരിധി 18 മുതൽ 65 വരെയാണ്. നിലവിൽ 150 ഓളം തൊഴിലാളികളുണ്ട് സ്വാഭിമാനിൽ. ഇതിൽ അഞ്ചു പേർ സ്ത്രീകളാണ്. പ്ലംബിങ്, ഇലക്ട്രീഷ്യൻ, എ.സി മെക്കാനിക്, പറമ്പ് കിളക്കൽ, ഹൗസ് കീപ്പിങ്, തെങ്ങ് കയറ്റം, പ്രസവശുശ്രൂഷ തുടങ്ങി 26ൽപരം ജോലികൾക്കാണ് തൊഴിലാളികളെ ലഭ്യമാക്കുന്നത്.
നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയിൽ എല്ലായിടത്തും ഇവരെ ലഭിക്കും. വീട്ടുജോലി ചെയ്യുന്നൊരാൾക്ക് മണിക്കൂറിൽ 125 മുതൽ 150 വരെയാണ് വേതനം. തെങ്ങുകയറ്റ തൊഴിലാളിക്ക് ഒരു തെങ്ങിന് 60 മുതൽ 70 രൂപവരെ. പറമ്പിലെ പണിക്ക് ഒരുദിവസം പരമാവധി 1000 രൂപവരെ.
തൊഴിലാളിക്ക് അപകട ഇൻഷുറൻസ് കൂടി ഉറപ്പുവരുത്തുന്നു സ്വാഭിമാൻ. തൊഴിൽ ചെയ്യുന്നതിനിടെയുണ്ടാവുന്ന അപകടങ്ങൾക്ക് 1923ലെ വർക്ക് മെൻസ് കോംപൻസേഷൻ നിയമപ്രകാരമുള്ള 11 ലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭ്യമാക്കുന്നുണ്ട്. ഇതിനുപുറമെ, അപകടകരമായ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരുദിവസത്തെ തൊഴിലിന് 25 രൂപ നിരക്കിൽ പണിയെടുപ്പിക്കുന്ന ആൾ നൽകണം.
ഇത്തരത്തിൽ തൊഴിലാളി കുടുംബങ്ങളുടെ സാമ്പത്തിക, സാമൂഹിക ശാക്തീകരണത്തിനും സ്വാഭിമാൻ പദ്ധതി വഴിവെക്കുന്നു. അതേസമയം, ഈ ഇൻഷുറൻസ് പരിരക്ഷ പണി ചെയ്യിപ്പിക്കുന്ന ആൾക്കും സഹായകമാണ്. പണി ചെയ്യവെ തൊഴിലാളിക്ക് അപകടം പിണഞ്ഞാൽ പണിയെടുപ്പിക്കുന്ന ആൾക്ക് ഇൻഷുറൻസ് പരിരക്ഷയെക്കുറിച്ചോർത്ത് വേവലാതിപ്പെടേണ്ടതില്ല.
തൊഴിലിടത്തിൽ വീണു പരിക്കേൽക്കുന്ന തൊഴിലാളിക്ക് 5000 രൂപ വീതം 100 ആഴ്ചത്തേക്ക് നൽകും. തൊഴിലിലൂടെ മെച്ചപ്പെട്ട വേതനത്തിനും ഇൻഷുറൻസ് സുരക്ഷക്കും പുറമെ തൊഴിൽദാതാവ് എന്ന നിലയിലുള്ള സുരക്ഷയും മാർഗനിർദേശങ്ങളും സ്വാഭിമാൻ മുന്നോട്ട് വെക്കുന്നു. സ്ത്രീ തൊഴിലാളികൾക്ക് ഇത് ഏറെ ആശ്വാസമാണ്.
വേതനത്തിന്റെയും സമയത്തിന്റെയും കാര്യത്തിലും മറ്റും നിയമലംഘനങ്ങൾ ഏത് ഭാഗത്തുനിന്ന് സംഭവിച്ചാലും ഇടപെടലും ഉറപ്പുവരുത്തുന്നു.
സ്വാഭിമാനിൽ അംഗത്വമെടുക്കുന്ന ഏതൊരാൾക്കും തൊഴിൽ ഉറപ്പാണ്. കോഴിക്കോട് സിവിലിൽ പ്രവർത്തിക്കുന്ന സ്വാഭിമാൻ ഓഫിസിൽ എത്തി നിയമാനുസൃത രേഖസഹിതം അപേക്ഷ പൂരിപ്പിച്ചു നൽകിയാൽ മതി. തൊഴിലാളികളെ പ്രവൃത്തിക്ക് വേണ്ടവർ 0495-272666, 8891889720 നമ്പറുകളിൽ ബന്ധപ്പെടണം.
കൊടുവള്ളിയിലെ റോഡരികിൽ ഇളനീർ പാർലർ നടത്തുന്നുണ്ട് സ്വാഭിമാൻ ജോലിക്കാർ. 100ൽപരം ഇളനീർ ഇവിടെ ദിനം വിറ്റുപോകുന്നു. തേങ്ങക്ക് വിലകുറഞ്ഞ സാഹചര്യത്തിൽ നാളികേര കർഷകർക്ക് കൈത്താങ്ങ് എന്ന നിലയിലാണ് അവരിൽനിന്ന് 15 രൂപ നിരക്കിൽ ഇളനീർ വാങ്ങി വിൽക്കുന്ന ഈ സംരംഭം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.