കാവിലുമ്പാറയിൽ കാറ്റിൽ മരം വീണ് തകർന്ന പുലക്കുന്നത്ത് ബിജി സാജിയുടെ വീട്
കുറ്റ്യാടി: ശനിയാഴ്ച പുലർച്ചെ രണ്ടിന് കാവിലുംപാറ പഞ്ചായത്തിലെ മലയോര മേഖലയിൽ വീശിയിടിച്ച കൊടുങ്കാറ്റിൽ വൻനാശം. പത്ത് വീടുകൾ തകർന്നു. ഒരാൾക്ക് പരിക്കേറ്റു. മുറ്റഞ്ഞെപ്ലാവ്, വട്ടിപ്പന, കുണ്ടുതോട്, സ്ഥലങ്ങളിലാണ് കാറ്റ് താണ്ഡവമാടിയത്. ഇടത്തും വേലികാത്ത് ചാത്തു, ബാലകൃഷ്ണൻ മാവിലപ്പാടി, ആനക്കുളത്തിൽ വസന്ത, ദാമോദരൻ മാമ്പിലാട്, ബിജി പുലക്കുന്നത്ത്, ഷാജി പുലക്കുന്നത്ത്, എബ്രഹാം പഴയ പറമ്പിൽ, സോജൻ കൈതാക്കമറ്റം, മാലതി ഊരാളിക്കുന്നത്ത്, വിജയൻ തേവരപറമ്പിൽ, ഗഫൂർ മാപ്പിളാണ്ടി, ടോണി വെട്ടിക്കുഴി എട്ടിയിൽ ഷാജി, ഒറ്റാലക്കൽ ഗ്രേസി, അയിലാറത്ത് സലിൻ, മൂക്കൻതോട്ടം ആന്റണി, മൂക്കൻതോട്ടം ത്രേസ്യാമ്മ, ഹാരിസ് തടത്തിൽ എന്നിവരുടെ വീടുകളാണ് മരണങ്ങൾ വീട് തകർന്നത്. വ്യാപകമായ കൃഷിനാശമുണ്ട്, തെങ്ങ്, കവുങ്ങ്, ജാതി, ഗ്രാമ്പൂ, റമ്പർ എന്നിവയുടെ ആയിരക്കണക്കിന് മരങ്ങളാണ് കടപുഴകിയത്. വാഴകൃഷിയും വ്യാപകമായി നശിച്ചു.
ഗ്രാമപഞ്ചായത്ത്, റവന്യൂ, കൃഷിവകുപ്പ് അധികൃതർ സ്ഥലങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. വിവിധ റോഡുകളിൽ മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും, കുണ്ടുതോട് ദുരന്തനിവാരണ സേനയും മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഏകദേശം 50 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാവുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ പഞ്ഞു. അഞ്ചു മുതൽ ഒമ്പതു വരെ വാർഡുകളിലാണ് കറ്റ് ആഞ്ഞു വീശിയത്.
ജില്ലയിൽ ഏറ്റവും കുടുതൽ ഗ്രാമ്പൂ ഉത്പാദിപ്പിക്കുന്ന പഞ്ചായത്തിൽ ഈ കൃഷിക്കാണ് ഏറ്റവും കൂടുതൽ നാശം നേരിട്ടത്. വീടുകൾക്കു മുകളിൽ തെങ്ങ് കാവുങ്ങ്, പടുമരങ്ങൾ എന്നിവ വീണിട്ടുണ്ട്. വീടിന്റെ ഓടുകൾ പാറിപ്പോയ ഇടത്തുംവേലി കാത്ത് ചാത്തുവിനെ അടുത്ത വീട്ടിലേക്ക് മാറ്റി. 300ലധികം കൃഷിക്കാരെ നഷ്ടം ബാധിച്ചു.
ജോയി കണ്ണഞ്ചിറ, കുര്യൻ ഇല്ലിക്കൽ, ആന്റണി ഇല്ലിക്കൽ, ബോബി ചെറ്റകാരിക്കൽ, ജോഷി പുത്തൻപുരയിൽ തുടങ്ങിയവരുടെ കൃഷി പൂർണമായും നശിച്ചിട്ടുണ്ട്. കൃഷി നാശം സംഭവിച്ച സ്ഥലങ്ങൾ പഞ്ചായത്ത് പ്രസിഡന്റിന്റെ മേഘ പൊയിലപറമ്പത്ത്, വൈസ് പ്രസിഡന്റ് രമേശൻ മണലിൽ, മെംബർമാരായ ബോബി മൂക്കൻതോട്ടം ഏലിക്കുട്ടി മുട്ടത്തുകുന്നേൽ, കൃഷി ഓഫിസർ റിതുന, വില്ലേജ് ഓഫിസർ നിജീഷ് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.