സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്: പ്രതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
കോഴിക്കോട്: നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകൾ കണ്ടെത്തിയ കേസിൽ റിമാന്‍ഡിലായ പ്രതിയെ ജില്ല ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി. കൊളത്തറ ശാരദാമന്ദിരം സ്വദേശി ജുറൈസിനെയാണ് കോടതി അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. ഇയാളുമായി അന്വേഷണസംഘം എക്സ്ചേഞ്ചുകൾ പ്രവർത്തിച്ച നഗര പരിധിയിലെ ഏഴ് കെട്ടിടങ്ങളിലുൾപ്പെടെ തെളിവെടുപ്പ് നടത്തും.
അസി. കമീഷണര്‍ ടി.പി. ശ്രീജിത്തിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് കേസിെൻറ അന്വേഷണച്ചുമതല. മാസവേതനാടിസ്ഥാനത്തിൽ ജോലിചെയ്ത ജുറൈസ് എക്സ്ചേഞ്ചിലെ ബാറ്ററികളില്‍ വെള്ളം മാറ്റുന്നതിനാണ് ഏറെയും പോയിരുന്നത് എന്നാണ് വിവരം. അതേസമയം, ഇവിടങ്ങളിൽ ആരെങ്കിലും പതിവായി വരാറുണ്ടോയെന്നതടക്കം അന്വേഷണസംഘം ചോദിച്ചറിയും.
ആവശ്യമെങ്കിൽ കെട്ടിടങ്ങളിലെ മറ്റുള്ളവരുടെയും മൊഴിയും രേഖപ്പെടുത്തും. ഒളിവിലുള്ള മൂരിയാട് സ്വദേശിയായ ഷബീറിനെയും പ്രസാദിനെയും പിടികൂടി ചോദ്യംചെയ്താലേ ഇതിലെ ദുരൂഹത പുറത്തുവരൂ. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കസബ പൊലീസ് പരിധിയില്‍ അഞ്ചും നല്ലളം, മെഡിക്കല്‍ കോളജ് സ്റ്റേഷന് പരിധിയില്‍ ഒന്നുവീതവും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഏഴ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അന്താരാഷ്ട്ര കോളുകള്‍ കോള്‍ റൂട്ടിങ് ഡിവൈസിെൻറ സഹായത്തോടെ ലോക്കല്‍ കോളുകളാക്കി മാറ്റിയാണ് ഇവരുടെ തട്ടിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.