കോഴിക്കോട്: സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റിന് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കര്‍ശന ഉപാധികളോടെ അനുമതി. ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസ്ട്രിക്ട് ലെവല്‍ ഫെസിലിറ്റേഷന്‍ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (ഡി.എൽ.എഫ്.എം.സി) യുടേതാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വ മിഷന് പ്രതിനിധികള്‍ പ്ലാന്റില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.
പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്കരണം 25 ടണ്ണില്‍നിന്ന് 20 ടണ്ണായി കുറക്കും. ദുര്‍ഗന്ധം കുറക്കുന്നതിനായി വൈകീട്ട് ആറു മണി മുതല്‍ രാത്രി 12 വരെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കും. പഴകിയ അറവ് മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുവരുന്നത് പൂര്‍ണമായി നിര്‍ത്തിവെക്കുകയും പുതിയ മാലിന്യങ്ങള്‍ മാത്രം സംസ്കരിക്കുകയും ചെയ്യണം. പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളുടെ കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറണം.
സംസ്കരണ കേന്ദ്രത്തിലെ മലിനജല സംസ്കരണ പ്ലാന്റായ ഇ.ടി.പിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഇതിനായി ഇ.ടി.പിയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ എൻ.ഐ.ടിയില്‍ പരിശോധന നടത്തും. ദുര്‍ഗന്ധം പരമാവധി കുറക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ കൗണ്‍സില്‍ ഓഫ് സയിന്റിഫിക് ആൻഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (എൻ.ഐ.ഐ.എസസ്.ടി) സഹായത്തോടെ പഠനം നടത്തുകയും അതിനനുസൃതമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും.
മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വ മിഷന് പ്രതിനിധികള്‍ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കും. നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നതില്‍ വീഴ്ചവരുത്തിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്കി. ജില്ല കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍, റൂറല്‍ എസ്.പി ഇ.കെ. ബൈജു, മറ്റ് ഉദ്യോഗസ്ഥർ, ഫ്രഷ് കട്ട് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരാൾകൂടി പിടിയിൽ
താമരശ്ശേരി: അമ്പായതോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിക്കെതിരായ സമരത്തിൽ പങ്കെടുത്ത ഒരാളെക്കൂടി താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടത്തായ് കരിങ്ങാംപൊയിൽ കെ.പി. നിയാസ് അഹമ്മദിനയാണ് പൊലീസ് പിടികൂടി യത്. ഇതോടെ പൊലീസ് പിടിയിലായവരുടെ എണ്ണം 14 ആയി.
സമരം വീണ്ടും തുടങ്ങുമെന്ന് സമരസമിതി
താമരശ്ശേരി: ഫ്രഷ് കട്ട് ഫാക്ടറി തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ള ദുരിതബാധിതരും സമരസഹായ സമിതിയും വെള്ളിയാഴ്ച മുതൽ വീണ്ടും സമരരംഗത്ത് ഇറങ്ങുമെന്ന് സമിതി ചെയർമാൻ ബാബു കുടുക്കിൽ അറിയിച്ചു. ഫാക്ടറി അടച്ചുപൂട്ടുന്നതുവരെ ജനങ്ങൾ സമരരംഗത്ത് ഉണ്ടാവുമെന്നും ബന്ധപ്പെട്ട അധികൃതരെല്ലാം ഫ്രഷ് കട്ട് മുതലാളിമാരോടൊപ്പമാണെന്നതിന്റെ തെളിവാണ് പ്ലാന്റ് തുറന്നുപ്രവർത്തിക്കാനുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.