ലിതാരയുടെ കുടുംബത്തെ സർക്കാർ സഹായിക്കണം -സലീം മടവൂർ

നാദാപുരം: പട്നയിൽ ആത്മഹത്യചെയ്ത ബാസ്കറ്റ് ബാൾ താരം കെ.സി. ലിതാരയുടെ നിർധന കുടുംബത്തിന്റെ ബാങ്ക് ബാധ്യതകൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ആവശ്യപ്പെട്ടു. അർബുദരോഗിയായ മാതാവ് ലളിതയും രോഗിയായ പിതാവ് കരുണനും മകളുടെ ജോലിയുടെ ബലത്തിലാണ് 15 ലക്ഷം രൂപ ബാങ്കിൽനിന്ന് കടമെടുത്ത് വീടുനിർമാണം നടത്തിയത്. സാമ്പത്തിക പരാധീനത കാരണം വീടുനിർമാണം പാതിവഴിയിലാണ്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ലിതാരയുടെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലിതാരയുടെ കക്കട്ടിലെ വീട്ടിൽ മാതാപിതാക്കളെയും ബന്ധുക്കളെയും സലീം മടവൂർ സന്ദർശിച്ചു. റെയിൽവേ കോച്ച് രവി സിങ് മോശമായി പെരുമാറിയതിനെ തുടർന്ന് നേരത്തെ ലിതാര കോച്ചിനെ അടിച്ചിരുന്നു. തുടർന്ന് പലപ്പോഴും കോച്ച് രവി സിങ് ലിതാരയെ ജോലിയിൽനിന്നടക്കം പുറത്താക്കാൻ ശ്രമിച്ചു. പലപ്പോഴും ഒറ്റക്ക് പരിശീലനത്തിനെത്താൻ നിർബന്ധിച്ചു. ഇതിന് ലിതാര തയാറായില്ല. അവരുടെ മരണത്തിന് കാരണക്കാരനായ കോച്ചിനെ രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്ന് പട്ന എസ്.എസ്.പി അറിയിച്ചതായി സലീം മടവൂർ പറഞ്ഞു. എൽ.ജെ.ഡി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് കെ.എം. ബാബു, കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വാസു മാസ്റ്റർ, യുവ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം വത്സരാജ് മണലാട്ട് എന്നിവർക്കൊപ്പമാണ് സലീം മടവൂർ സന്ദർശനം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.