ഭൂമിവാതുക്കൽ ശൗചാലയ നിർമാണം ഹൈകോടതി തടഞ്ഞു

നാദാപുരം: വാണിമേൽ പഞ്ചായത്ത് ഭൂമിവാതുക്കൽ അങ്ങാടിയിൽ ശൗചാലയ സമുച്ചയ നിർമാണത്തിന്റെ പ്രവൃത്തി തടഞ്ഞ് ഹൈകോടതി ഉത്തരവായി. രണ്ടു മാസത്തേക്കാണ് നിർമാണ പ്രവർത്തനങ്ങൾക്ക് ഹൈകോടതി സ്റ്റേ നൽകിയത്. നിർമാണ സ്ഥലത്തിന് സമീപം പ്രവർത്തിക്കുന്ന സ്കൂൾ അധികൃതരുടെ ഹരജിയിലാണ് നടപടി. സ്കൂൾ കെട്ടിടം, നഴ്സറി, കഞ്ഞിപ്പുര മുതലായവ പ്രവർത്തിക്കുന്നതിന് തൊട്ടടുത്ത് പൊതു ശൗചാലയം വരുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് ഇവരുടെ പരാതി. നേരത്തേ ഒരു വിഭാഗം ആളുകൾ നിർമാണ പ്രവർത്തനങ്ങൾക്കെതിരെ രംഗത്ത് വരുകയും പ്രവൃത്തി തടയുകയും ചെയ്തിരുന്നു. ഏറെ വിവാദങ്ങൾക്കൊടുവിൽ മനുഷ്യാവകാശ കമീഷന്റെ ഇടപെടലിനെ തുടർന്നാണ് ശൗചാലയ നിർമാണം ആരംഭിച്ചത്. ചട്ടങ്ങളെല്ലാം പാലിച്ചുകൊണ്ട് കെട്ടിടത്തിന്റെ അടിത്തറ അടക്കമുള്ള നിർമാണം നടന്ന ശേഷമാണ് ഒരു വിഭാഗം ആളുകൾ പ്രവൃത്തി തടഞ്ഞത്. കഴിഞ്ഞ സാമ്പത്തിക വർഷമാണ് നിർമാണം ആരംഭിച്ചത്. എതിർപ്പിനെ തുടർന്ന് ആദ്യ കരാറുകാരൻ പണി ഉപേക്ഷിച്ചിരുന്നു. പഞ്ചായത്ത് ടാക്സി സ്റ്റാൻഡിലാണ് ശൗചാലയം നിർമിക്കുന്നത്. സ്വപ്ന പദ്ധതിയായാണ് ഈ കെട്ടിട നിർമാണത്തെ ഭരണ സമിതി കാണുന്നത്. വിശ്രമമുറികൾ ഉൾപ്പെടെയാണ് കെട്ടിടത്തിന്റെ രൂപ കൽപന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT