കോവിഡ്: സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയതിലെ അഴിമതി അന്വേഷിക്കണം -മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: കോവിഡ് കാലത്ത് പി.പി.ഇ കിറ്റ്, ഗ്ലൗസ് ഉള്‍പ്പെടെ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങിയതില്‍ 1600 കോടി രൂപയുടെ അഴിമതി നടന്നെന്ന വെളിപ്പെടുത്തലിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. എന്‍.ജി.ഒ അസോസിയേഷന്‍ മെഡിക്കല്‍ കോളജ് ബ്രാഞ്ച് കമ്മിറ്റി വിരമിക്കുന്ന ജീവനക്കാർക്ക് നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന മുന്‍ ആരോഗ്യമന്ത്രിയുടെ പ്രതികരണം സംശയാസ്പദമാണ്. ആരോഗ്യപ്രവര്‍ത്തകരുൾപ്പെടെ ജീവനക്കാര്‍ക്ക് ക്ഷാമബത്ത കുടിശ്ശികയും സറണ്ടറും നല്‍കാനാകാത്ത സര്‍ക്കാറാണ് രണ്ട് ലക്ഷം കോടിയോളം ചെലവ് വരുന്ന കെ-റെയില്‍ സ്ഥാപിക്കാന്‍ തിടുക്കംകൂട്ടുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. 30 വര്‍ഷത്തിലേറെ സര്‍ക്കാര്‍ മേഖലയില്‍ സേവനം നടത്തി വിരമിക്കുന്ന ജീവനക്കാരായ പി.വി. കുഞ്ഞിമുഹമ്മദ്, ഗംഗാധരന്‍ ആയടത്തില്‍ എന്നിവര്‍ക്ക് എന്‍.ജി.ഒ അസോസിയേഷന്‍റെ സ്നേഹോപഹാരം മുല്ലപ്പള്ളി രാമചന്ദ്രന്‍ കൈമാറി. കേരള സംഗീതനാടക അക്കാദമി മുന്‍ എക്സിക്യൂട്ടിവ് മെംബര്‍ കാവില്‍ പി. മാധവന്‍, എന്‍.ജി.ഒ അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ് കെ. പ്രദീപന്‍, ജില്ല സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, കെ.കെ. പ്രമോദ് കുമാര്‍, എം.ടി. മധു, ബിനു കോറോത്ത്, സിജു കെ. നായര്‍, ജില്ല ഭാരവാഹികളായ എന്‍.പി. രഞ്ജിത്ത്, കെ.പി. അനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.